പ്രത്യേക വിമാനത്തിൽ കോഴിക്കോട് പോകുന്ന രാഹുൽ അവിടെ നിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. പത്തു മണിക്ക് പള്ളിക്കുന്നിലിറങ്ങുന്ന കോൺഗ്രസ് അധ്യക്ഷൻ തുടർന്ന് കോട്ടത്തറയിലെത്തി കർഷകരെ കാണും. വെണ്ണിയോട് ആദിവാസി കോളനിയിലും സന്ദർശനം നടത്തും.
കൊച്ചി:കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ കേരള സന്ദർശനം തുടരുന്നു. കൊച്ചിയിൽ രാവിലെ രാഹുൽ മാധ്യമങ്ങളെ കാണും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള എറണാകുളം ഡിസിസിയുടെ ലോറികൾ ഫ്ലാഗ് ഓഫ് ചെയ്യും. പ്രത്യേക വിമാനത്തിൽ കോഴിക്കോട് പോകുന്ന രാഹുൽ അവിടെ നിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. പത്തു മണിക്ക് പള്ളിക്കുന്നിലിറങ്ങുന്ന കോൺഗ്രസ് അധ്യക്ഷൻ തുടർന്ന് കോട്ടത്തറയിലെത്തി കർഷകരെ കാണും. വെണ്ണിയോട് ആദിവാസി കോളനിയിലും സന്ദർശനം നടത്തും. 1.15 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും രാഹുൽ ഗാന്ധി ദില്ലിക്ക് തിരിക്കും.
ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ രാഹുൽഗാന്ധി ആദ്യം പോയത് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ചെങ്ങന്നൂരിലേക്കാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ക്യാമ്പിലെ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ എയർ ആംബുലൻസിനായി രാഹുൽ സ്വന്തം യാത്ര വൈകിപ്പിച്ചു. പ്രളയം തകർത്തെറിഞ്ഞ പത്തനംതിട്ട എഴിക്കാട് കോളനിവാസിളെയും രാഹുൽ കണ്ടു. പിന്നീട് ഹെലികോപ്റ്റർ മാർഗം ആലപ്പുഴയിലെത്തിയ അദ്ദേഹം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. വൈകിട്ട് 5.15നാണ് ചാലക്കുടിയിലെ വി ആര്‍ പുരം ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.കേരളത്തിന്റെ ദുരിതം നേരിടാൻ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന ഉറപ്പ് രാഹുൽ നൽകി. എറണാകുളം ജില്ലയിൽ പറവൂർ മാഞ്ഞാലിയിലെ ക്യാമ്പിലും പ്രളയത്തിൽ എല്ലാം നഷ്ടമായ തേലത്തുരുത്ത് സജീവന്റെ വീട്ടിലും രാഹുൽഗാന്ധി എത്തി. കേരളത്തിന്റെ ദുരന്തം പാർലമെന്റിൽ നേരിട്ട് ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.
അതേസമയം നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാൻബ എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം, ചെറിയ കടമക്കുടി എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ സന്ദർശനം നടത്തുന്നത്. വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടങ്ങൾ വിലയിരുത്തുന്ന നാവികസേനാ മേധാവി ജില്ലാ കളക്ടറുമായും കൊച്ചി മേയറുമായും ചർച്ച നടത്തും.
