കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദില്ലി: കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.
'രണ്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ദാരുണ കൊലപാതകത്തില്‍ ഞെട്ടലുളവാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനുമുണ്ട്. കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് മാത്രമെ പറയാൻ കഴിയു എന്നും എസ് പി വ്യക്തമാക്കി.
ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കും. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ സംഭവം അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും എസ്പി എ ശ്രീനിവാസ് പറഞ്ഞു.
