കേരളത്തിലെത്തിയ ശേഷം രാഹുല്‍ ഗാന്ധി ആദ്യം പോവുക ചെങ്ങന്നൂരിലേക്ക്. തുടര്‍ന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ക്കുള്ള സ്വീകരണത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുള്ളില്‍ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. 

രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനം. തുടര്‍ന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലും പങ്കെടുക്കും. 

ഇതിന് ശേഷം റോഡ് മാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെത്തി ഇവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രണ്ടാം ദിവസം ആദ്യം മഴയും പ്രളയവുമെത്തിയ വയനാട് സന്ദര്‍ശിക്കാനാണ് തീരുമാനം. തുടര്‍ന്ന് ഉച്ചയോടെ കോഴിക്കോട്ടേക്കും, അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്കും തിരിക്കും. 

ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ കെ.പി.സി.സി നിര്‍മ്മിച്ചുനല്‍കുമെന്ന് രാഹുല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് കേരളം സന്ദര്‍ശിക്കാന്‍ രാഹുലെത്തുന്നത്.