വിവാദ ഭൂമിയിടപാട്: സ്ഥലമുടമയുടെ വീട്ടിൽ റെയ്ഡ്
- രേഖയില്ലാതെ ഒമ്പതര കോടിയോളം രൂപ സഭ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്
കോതമംഗലം: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഇടനിലാക്കാരൻ അടക്കമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചി യൂണിറ്റിൽ നിന്നുള്ള ആദായ നികുതി വകുപ്പ് സംഘം ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിലുള്ള പതിമൂന്ന് കേന്ദ്രങ്ങളിലാണ് പുലർച്ചെ മുതൽ പരിശോധന നടത്തിയത്.
ആദ്യ ഘട്ടത്തിൽ സഭാ സ്ഥാപനങ്ങളെയും ഓഫീസുകളെയും ഒഴിവാക്കിയാണ് പരിശോധന. അതിരൂപതയുടെ കടം വീട്ടാൻ നഗരത്തിലെ മൂന്ന് ഏക്കർ ഭൂമി വിൽപ്പന നടത്തിയപ്പോൾ 27 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകൾ. എന്നാൽ ഇടപാട് 60 കോടിയിലധികം രൂപയുടേതാണെന്നാണ് ആരോപണം. ഇതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് വിവരം. ഭൂമി വിൽപ്പനയ്ക്ക് നേതൃത്വം കൊടുത്ത ഇടനിലക്കാരൻ സാജു വർഗീസ് കുന്നേലിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.
27 കോടി രൂപയ്ക്ക് ഭൂമി ഇടപാട് നടത്തിയെങ്കിലും മുഴുവൻ പണവും സഭയ്ക്ക് കൈമാറാന്‍ കഴിയാതെ വന്നതോടെ സാജുവിന്‍റെ ഇടനിലയിൽ ഇലഞ്ഞിക്കൽ ജോസ് കുര്യൻ എന്നായാളുടെ ഉടമസ്ഥതയിലുള്ള കോട്ടപ്പടിയിലെ 25 ഏക്കർ ഭൂമി സഭയ്ക്ക് കൈമാറിയിരുന്നു. 6കോടി അമ്പത് ലക്ഷം രൂപ ഇതിനായി രേഖകളിലൂടെ സഭ വീണ്ടും നൽകി. 9കോടി 38 ലക്ഷം രൂപ രേഖയില്ലാതെയും നൽകിയെന്ന് സഭാ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടാണ് സഭയിലെ വൈദികർക്കിടയിലും പൊട്ടിത്തെറിയുണ്ടാക്കിയത്. ഇന്നത്തെ പരിശോധനയിൽ കിട്ടുന്ന രേകകൾ അടക്കം പരിശോധിച്ച ശേഷമായിരിക്കും സഭാ കേന്ദ്രങ്ങളിലെ പരിശോധന എന്നാണ് സൂചന.