ഡോക്ടറേറ്റ് നേടിയ മൂന്ന് പേര്‍, ആറ് വക്കീലന്മാര്‍, ഒരു എന്‍ജിനിയര്‍  എന്നിങ്ങനെ ഉന്നത യോഗ്യതയുള്ളവരാണ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ ഉള്ളത്. എന്നാല്‍, ഏഴ് പേര്‍ ബിരുദം നേടിയിട്ടില്ലാത്തവരുമാണ്.

ജയ്പൂര്‍: വിദ്യാഭ്യസ യോഗ്യത കൊണ്ട് തിളങ്ങുന്നതാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭ. പിഎച്ച്ഡി, എംബിഎ, എല്‍ എല്‍ ബി, എഞ്ചിനീയര്‍ എന്നിങ്ങനെ പോകുന്നു മന്ത്രിമാരുടെ വിദ്യാഭ്യസ യോഗ്യതകള്‍. 23 പേര്‍ അടങ്ങുന്ന മന്ത്രിസഭയില്‍ മൂന്ന് പി എച്ച് ഡിക്കാര്‍, ആറ് എല്‍ എല്‍ ബിക്കാര്‍, രണ്ട് എം ബി എക്കാര്‍, ഒരു എഞ്ചിനീയര്‍ ബിരുദധാരിയുമാണ് ഉള്ളത്. എന്നാല്‍ ഏഴ് പേര്‍ ബിരുദം നേടിയിട്ടില്ലാത്തവരാണ്. 

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശര്‍മ എന്നിവരാണ് എംബിഎ ബിരുദധാരികള്‍, ബിഡി കല്ല, രഘു ശര്‍മ, സുഭാഷ് ഗാര്‍ഗ് എന്നിവരാണ് മന്ത്രിസഭയിലെ പി എച്ച് ഡിക്കാര്‍. ഇതില്‍ കല്ലയ്ക്കും രഘു ശര്‍മയ്ക്കും എല്‍ എല്‍ ബിയുമുണ്ട്. രമേശ് ചന്ദ് മീണയാണ് ഏക എഞ്ചിനീയറിംഗ് ബിരുദധാരി. ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയി, ടിക്കറാം ജുല്ലി എന്നിവര്‍ എല്‍ എല്‍ ബി ബിരുദധാരികളാണ്. 

മന്ത്രിമാരെ കവച്ചുവെക്കുന്ന വിദ്യാഭ്യാസ യോഗ്യതയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനുള്ളത്. എല്‍ എല്‍ ബി,സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. സയന്‍സില്‍ ബിരുദം എന്നിവയാണ് ഗെഹ്ലോട്ടിന്‍റെ വിദ്യാഭ്യാസ യോഗ്യത. യുഎസിലെ പന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എംബിഎ, ദില്ലി സെന്‍റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ്, സാഹിത്യത്തില്‍ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്‍റെ വിദ്യാഭ്യാസ യോഗ്യത. അതേസമയം, സീനിര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ചുപേരും ഡിഗ്രി പഠനം പൂര്‍ത്തിയാക്കവര്‍ രണ്ടുപേരും പത്താം ക്ലാസ് യോഗ്യതയുള്ള ഒരാളും മന്ത്രിസഭയിലുണ്ട്. 

മന്ത്രിസഭയിലെ യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്ക്ക് എതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 10 കേസുകളാണ് അശോക് ചന്ദനക്കെതിരെ ഉള്ളത്. മന്ത്രിമാരില്‍ നാലുപേര്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലെന്ന് സത്യവാങ്മൂലം നല്കിയിട്ടുണ്ട്. വിശ്വവേന്ദ്ര സിംഗ്, സലേ മുഹമ്മദ്, മംമ്ത ഭൂപേഷ്, ഭജൻ ലാൽ ജതാവ് എന്നിവരാണ് ആ നാല് മന്ത്രിമാര്‍. ആറ് മന്ത്രിമാര്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ സജീവമാണ്. ഫേസ്ബുക്ക് അക്കൗണ്ട് മാത്രമുള്ള മന്ത്രിമാരും ഇതിനൊപ്പം ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുണ്ട്.