ഒരു കൈയിൽ ഭരണഘടനയും, മറ്റേ കയ്യിൽ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെയും പിടിക്കുന്നത് ഇരട്ടത്താപ്പല്ലേ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നിലമ്പൂരിലെത്തിയ പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.. അജ്മൽ കസബിനെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന് എന്താണ് കച്ചവടം .ഒരു കൈയ്യിൽ ഭരണഘടനയും, മറ്റേ കൈയ്യിൽ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെയും പിടിക്കുന്നത് ഇരട്ടത്താപ്പല്ലേയെന്നും അദ്ദേഹം ചോദിച്ചു
പ്രിയങ്ക വാദ്രയോടുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ ചോദ്യങ്ങൾ:
1. രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി പിന്തുണയ്ക്കുമ്പോൾ, എന്തിനാണ് നിങ്ങളും നിങ്ങളുടെ സഹോദരനും എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഈ കാപട്യം കാണിക്കുന്നത്?
2. ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും "അപകടകാരിയായ സംഘടന" എന്ന് വിശേഷിപ്പിച്ച നിങ്ങളുടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നില്ലേ?
3. അജ്മൽ കസബിനും അഫ്സൽ ഗുരുവിനും വേണ്ടി പ്രാർത്ഥനകൾ നടത്തുകയും, ഹമാസ് ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സംഘടനയ്ക്കൊപ്പം നിൽക്കുമ്പോൾ, എന്തിനാണ് ഈ മൊഹബ്ബത്തിന്‍റെ കാപട്യം?
ജമാഅത്തെ ഇസ്ലാമിയെയും പിഡിപിഐയും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് വികസനത്തെ മാത്രമല്ല, നാടിന്‍റെ സമാധാനത്തെയും നഷ്ടമാക്കും.ഇരു മുന്നണികൾക്കും ചെയ്യാനുള്ളത് പ്രീണനം മാത്രമാണ്. എന്നാൽ ബിജെപിക്ക് ജനജീവിതം മാറ്റുന്ന വികസനത്തെ പറ്റി മാത്രമാണ് പറയാനുള്ളത്.
നിലമ്പൂരിലെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന മൂന്ന് പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നാണ് ബിജെപി ഉറപ്പ് പറയുന്നത്. നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണത്തിന് തുടക്കമിടും. നിലമ്പൂർ ജില്ലാ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി സെൻ്ററാക്കി ഉയർത്തും. മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന നിലമ്പൂർ ബൈപ്പാസിൻ്റെ നടപടികൾ വേഗത്തിലാക്കും. അഡ്വ. മോഹൻ ജോർജ് ജയിച്ചാൽ ഏഴ് മാസത്തിനുള്ളിൽ ഈ മൂന്ന് കാര്യങ്ങളും നടന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


