സീറ്റ് വിട്ട് നല്‍കിയതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദം എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി: കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്. മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് (എം)നെ തിരിച്ചെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വം സീറ്റ് അവര്‍ക്ക് തന്നെ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ലീഗിന്‍റെ ഉറച്ച നിലപാടില്‍ യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചുകൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടുകയായിരുന്നു. 

രാജ്യസഭയില്‍ ബിജെപി ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരെ അവിടെ എത്തിക്കണം എന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. യുഡിഎഫിലേക്കുള്ള തിരിച്ചു വരവിന്‍റെ ഭാഗമായി രാജ്യസഭാ സീറ്റ് എന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും അതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് മാറിയത്. കേരള കോണ്‍ഗ്രസിന്‍റെ ഈ ആവശ്യത്തെ മുസ്ലീംലീഗും ശക്തമായി പിന്തുണച്ചു. 

കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ഗുലാം നബി ആസാദും മറ്റു ഉന്നതനേതാക്കളുമായും ചര്‍ച്ച നടത്തുകയും കേരളത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തണമെങ്കില്‍ കേരള കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരണം എന്ന കാര്യം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചയ്ക്കും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.

അതേസമയം മുസ്ലീം ലീഗിന്‍റെ നിലപാടില്‍ വഴങ്ങിയ നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലും മുറുമുറുപ്പുകള്‍ ശക്തമായി. രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കരുതെന്ന് വിഎം സുധീരന്‍ പറഞ്ഞു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയപോലെയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ തീരുമാനത്തോട് പ്രതികരിച്ചു.