യുഡിഎഫിനെ ശക്തിപ്പെടുത്താനുളള നിര്‍ദേശങ്ങളും കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങളും കുഞ്ഞാലിക്കുട്ടി രാഹുലിനെ അറിയിച്ചേക്കും എന്ന് സൂചനയുണ്ട്. 

ദില്ലി: കേരളത്തില്‍ നിന്നും ഒഴിവുവന്ന രാജ്യസഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ കൂടാതെ കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍ പദവികളിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നതിനും കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായാണ് കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തിയത്. ഇവരെ കൂടാതെ മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും ദില്ലിയിലുണ്ട്. 

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്ന രാഹുല്‍ അതിന് ശേഷം ജോസ് കെ മാണിയേയും കുഞ്ഞാലിക്കുട്ടിയേയും ഒരുമിച്ചു കാണുന്നുണ്ട്. സംസ്ഥാനത്ത് യുഡിഎഫിനെ ശക്തിപ്പെടുത്താനുളള നിര്‍ദേശങ്ങളും കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങളും കുഞ്ഞാലിക്കുട്ടി രാഹുലിനെ അറിയിച്ചേക്കും എന്ന് സൂചനയുണ്ട്. 

യുഡിഎഫ് പ്രവേശനത്തിന്‍റെ ഭാഗമായി രാജ്യസഭാ സീറ്റിന് കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസിന് തന്നെ വേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ സീറ്റില്‍ കടുംപിടുത്തമില്ലെങ്കിലും തങ്ങളുടെ മറ്റു ആവശ്യങ്ങള്‍ ജോസ് കെ മാണി രാഹുലിനെ അറിയിച്ചേക്കും. 

അതേസമയം കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് ഉടനെ നിയമനം ഉണ്ടായേക്കില്ല എന്നാണ് ദില്ലിയില്‍നിന്നുള്ള സൂചനകള്‍. ഡിസിസി പ്രസിഡന്‍റുമാരോട് കൂടി ആലോചിച്ച ശേഷം പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍, ഷാനി മോള്‍ ഉസ്മാന്‍, പി.സി.ചാക്കോ, പി.സി വിഷ്ണുനാഥ്, വിഎം സുധീരന്‍, എംഎം ഹസന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.