തലസ്ഥാനത്ത് ജാഥകൾക്ക് നിയന്ത്രണം; ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകൾ അനുവദിക്കില്ല
രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂ. അത് തന്നെ ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ശേഷം മാത്രം
തിരുവനന്തപുരം: കേരളത്തിന്‍റെ സമരതലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ഇനി ജാഥകള്‍ക്ക് നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകൾ അനുവദിക്കില്ലെന്നും ഉച്ചയ്ക്ക് ശേഷം ജാഥകൾ നടത്തുന്നത് തടയുമെന്നും പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും ഗതാഗതക്കുരുക്കും പതിവ് സംഭവങ്ങളാണ്. എന്നാൽ ഇനി ഇത്തരം സമരങ്ങള്‍ മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ലെന്ന് കമ്മീഷണർ പറഞ്ഞു.
രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂ. അത് തന്നെ ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ശേഷം മാത്രം. റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും.
പ്രകടനങ്ങൾക്കായി എത്തുന്നവർ വാഹനം, പ്രകടനം പോകുന്ന വഴിയിൽ നിർത്താനും പാടില്ല. അനുമതി വാങ്ങാത്തവർക്കെതിരെയും സമയക്രമം തെറ്റിക്കുന്നവർക്ക് എതിരെയും കേസെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.