ഗാന്ധിനഗര്‍: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ മോചനം ആവശ്യപ്പെട്ട് ഉത്തര ഗുജറാത്തില്‍ ഇന്ന് കടകളടപ്പിച്ച് സമരം. ഗാന്ധിനഗര്‍, അരവല്ലി ഉള്‍പ്പെടുന്ന പ്രദേശത്താണ് പട്ടേല്‍ ആന്തോളന്‍ സമിതിയുടെ സമരം. കഴിഞ്ഞ ദിവസം ഇവര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷമുണ്ടായതോടെ മെഹ്‌സാനയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാജ്യദ്രോഹകുറ്റത്തിന് ജയിലില്‍ കഴിയുന്ന ഹാര്‍ദിക് പട്ടേലിന്റെ മോചനം ആവശ്യപ്പെട്ട് നടത്താനൊരുങ്ങിയ റാലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. 

ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസും സമരക്കാരും റോഡില്‍ ഏറ്റുമുട്ടിയതോടെ ഇരുഭാഗത്തുമായി 24 പേര്‍ക്ക് പരുക്കേറ്റു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.