അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണം: ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
ഏത് വിധേനയും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ബിജെപി നിലപാട്. 1992ലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി കർസേവകരുടെ നേതൃത്വത്തിൽ ബാബറി മസ്ജിദ് തകർത്തത്. എന്നാൽ ഇപ്പോഴും അയോധ്യ തർക്കഭൂമിയായി തന്നെ തുടരുകയാണ്.
നാഗ്പൂർ: എങ്ങനെയും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ആയുധപൂജയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഭഗവത് ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രത്യേക ബിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അജണ്ട എന്ന രീതിയിലാണ് ഇക്കാര്യം മോഹൻ ഭഗവത് അവതരിപ്പിച്ചത്.
രാമക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്ന പുരോഹിതർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. 1992ലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി കർസേവകരുടെ നേതൃത്വത്തിൽ ബാബറി മസ്ജിദ് തകർത്തത്. എന്നാൽ ഇപ്പോഴും അയോധ്യ തർക്കഭൂമിയായി തന്നെ തുടരുകയാണ്. സുപ്രീം കോടതിയിൽ രാമക്ഷേത്ര നിർമ്മാണത്തെ സംബന്ധിച്ച നിരവധി ഹർജികളാണ് എത്തിയിരിക്കുന്നത്. എന്നാൽ ഇവയിലൊന്നിൽ പോലും തീർപ്പായിട്ടില്ല. അടുത്ത ലോക്സഭാ ഇലക്ഷനിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ബിജെപി സർക്കാരിന്റെ മുഖ്യലക്ഷ്യം രാമക്ഷേത്ര നിർമ്മാണമായി മാറുന്നത് 2014 ലാണ്. ഈ വിഷയത്തിൽ തങ്ങൾക്കനുകൂല വിധിയാണ് ബിജെപി സുപ്രീം കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.