ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കിയെന്ന് രമേശ് ചെന്നിത്തല
ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രി നട അടച്ചത് നൂറ് ശതമാനം ശരിയായ നടപടിയാണെന്നും യു ഡി എഫ് വ്യാപക പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല.
തിരവുനന്തപുരം: ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രി നട അടച്ചത് നൂറ് ശതമാനം ശരിയായ നടപടിയാണെന്നും യു ഡി എഫ് വ്യാപക പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ആചാര ലംഘനം നടത്താൻ വേണ്ടിയാണ് വനിതാ മതിൽ പണിതതെന്ന് ബോധ്യപ്പെട്ടു. കരുതിക്കൂട്ടി വിശ്വാസികളെ വേദനിപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയാണ് നടന്നത്. വിശ്വാസം വ്രണപ്പെടുത്തിയതിൽ കോടിയേരിയും കാനവും കൂട്ടുപ്രതികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുവതി പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയക്ക് നട അടച്ചത് നൂറ് ശതമാനം ശരിയായ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകുന്നേരം കേരളമാകെ പ്രതിഷേധ പ്രകടനം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കോടതിയില്‍ കേസ് നടക്കുന്ന സമയത്ത് യുവതികളെ കയറ്റിയത് ശരിയായില്ലെന്നും ചെന്നത്തല പറഞ്ഞു. ഈ രണ്ട് യുവതികളും ഇത്ര ദിവസം എവിടെയായിരുന്നു? പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് താന്‍ മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ ശബരിമലയിലെത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.