സൗദി ട്രാഫിക് വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സമീപകാലത്തായി രാജ്യത്ത് വാഹനാപകടങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഓരോ മിനുട്ടിലും ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷത്തില്‍ 7000ലധികം പേര്‍ക്ക് വാഹനാപകടങ്ങള്‍ മൂലം ജീവന്‍ നഷ്‌ടപ്പെടുന്നു. 39,000പേര്‍ക്ക് അപകടങ്ങളിലൂടെ അംഗവൈകല്യം സംഭവിക്കുന്നു. സൗദിയിലെ കൗമാരക്കാര്‍ക്കിടയില്‍ വാഹനാഭ്യാസ പ്രകടനങ്ങള്‍ കൂടി വരുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാനപ്പെട്ട കാരണമെന്നാണ് വിലയിരുത്തല്‍. ഒരു ഹോബി എന്നതിനപ്പുറം കഴിവും സാഹസികതയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആവേശമാണ് അഭ്യാസ പ്രകടനങ്ങളിലേക്ക് നയിക്കുന്നത്. സ്വയം അപകടം ക്ഷണിച്ചു വരുത്തുന്നതിനു പുറമേ ശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ കൂടി അപകടത്തിലേക്ക് നയിക്കാന്‍ ഇത് കാരണമാകുന്നു. 

വാഹനാഭ്യാസങ്ങള്‍ക്കായി പ്രത്യേക സ്ഥലം അനുവദിച്ചാല്‍ പൊതു റോഡുകളില്‍ അഭ്യാസപ്രകടനങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധമായ നിര്‍ദേശം അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വാഹനാഭ്യാസ പ്രകടനങ്ങള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി, ട്രാഫിക് നിയമത്തില്‍ സമീപകാലത്ത് വരുത്തിയിരുന്നു. 20,000 റിയാല്‍ വരെ പിഴയും 15 ദിവസത്തേക്ക് വാഹനം പിടിചിടലുമാണ് ആദ്യത്തെ തവണ നിയമലംഘകര്‍ക്ക് ലഭിക്കുന്ന ശിക്ഷ. രണ്ടാമത്തെ തവണ 40,000 റിയാലും മൂന്നാമത്തെ തവണ 60,000 റിയാലുമായിരിക്കും പിഴ. കൂടാതെ വാഹനം കണ്ടു കെട്ടുന്നതോടൊപ്പം തടവും അനുഭവിക്കേണ്ടി വരും.