പോര്‍ട്ടബിലിറ്റി സംവിധാനം അട്ടിമറിക്കാന്‍ നീക്കം സഹകരിക്കരുതെന്ന് റേഷന്‍ സംഘടന നേതാവ് സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആക്ഷേപം ടി. മുഹമ്മദലിയുടെ ശബ്ദ രേഖ പുറത്ത് നിലപാടില്‍ മാറ്റമില്ലെന്ന് സംഘടനാ നേതാവ്

കോഴിക്കോട്: റേഷന്‍ വിതരണത്തിലെ പോര്‍ട്ടബിലിറ്റി സംവിധാനം അട്ടിമറിക്കാന്‍ വ്യാപാരികളുടെ നീക്കം. പുതിയ സംവിധാനത്തോട് സഹകരിക്കേണ്ടതില്ലെന്ന സംഘടനാ നേതാവിന്‍റെ ശബ്ദരേഖ പുറത്തായി. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിലാണ് പ്രതിഷേധം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് കാര്‍ഡ് ഉടമക്ക് ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. താമസം മാറുന്നതനുസരിച്ച് റേഷന്‍ കാര്‍ഡ് മാറ്റേണ്ട, ഒരു റേഷന്‍ കട തുറന്നിട്ടില്ലെങ്കില്‍ അടുത്ത കടയെ സമീപിക്കാം തുടങ്ങിയ സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ വില്‍പന നടത്തുന്നവര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ എന്ന വാഗ്ദാനമുള്ളതിനാല്‍ നല്ല സേവനം നല്‍കാന്‍ കടയുടമകളും മത്സരിക്കും. തട്ടിപ്പും വെട്ടിപ്പും തടയാന്‍ നടത്തുന്ന നീക്കത്തോട് പക്ഷേ വ്യാപാരികള്‍ സഹകരിക്കരുതെന്നാണ് ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി ആവശ്യപ്പെടുന്നത്. സര്‍ക്കാരിനെ സഹായിക്കാനാണ്. ഇങ്ങോട്ടില്ലെങ്കില്‍ അങ്ങോട്ടെന്തിനാ? എല്ലാ താലൂക്കുകളിലും ജനറല്‍ബോഡി വിളിച്ച് ഇത് നിരുത്സാഹപ്പെടുത്തണം. സര്‍ക്കാരിന് മുന്നില്‍ വലിയ അജണ്ടയുണ്ട്. 30 ശതമാനം റേഷന്‍ കടകള്‍ പൂട്ടിപോകും ഈ പോര്‍ട്ടബിലിറ്റി സംവിധാനം വന്നാല്‍.

റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിദിന വരുമാനമായി 600 രൂപ നല്‍കണം, റേഷന്‍ സാധനങ്ങളുടെ തൂക്കം വ്യാപാരികളെ കൂടി ബോധ്യപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പദ്ധതിയെ എതിര്‍ക്കാന്‍ ആഹ്വാനം നല്‍കിയതെന്ന് ടി. മുഹമ്മദലി പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില് നിലവില്‍ വന്ന സംവിധാനം ഇവിടെയും നടപ്പാക്കുമെന്ന് തന്നെയാണ് ഭക്ഷ്യവകുപ്പിന്‍റെ പ്രതികരണം