Asianet News MalayalamAsianet News Malayalam

റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മില്‍ ഭിന്നത രൂക്ഷം; ആർബിഐ ഗവർണർ രാജിക്ക്?

ആർബിഐയും കേന്ദ്രധനമന്ത്രാലയവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ബാങ്കിന്‍റെ സ്വതന്ത്രാധികാരത്തിൽ നേരിട്ട് കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയുന്ന നിയമവ്യവസ്ഥ ധനമന്ത്രാലയം ഉപയോഗിച്ചതാണ് ഭിന്നത രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് റിസർവ് ബാങ്കിന്‍റെ അധികാരത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നത്. 

rbi governor may resign government and rbi in loggerheads
Author
Delhi, First Published Oct 31, 2018, 10:27 AM IST

ദില്ലി: റിസർവ് ബാങ്കിന്‍റെ  അധികാരത്തിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടതിനെത്തുടർന്ന് കേന്ദ്രധനമന്ത്രാലയവും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജനതാത്പര്യാർഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും. ഇതനുസരിച്ച് മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശനചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ നേരിട്ട് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി രണ്ട് കത്തുകൾ റിസർവ് ബാങ്കിന് ധനകാര്യമന്ത്രാലയം ഇന്നലെ കൈമാറി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടൽ. ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു. തർക്കത്തിന് അടിയന്തരമായി പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് അടിയന്തരമായി യോഗം വിളിച്ചിരിക്കുന്നത്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയും ആർബിഐ ഗവർണർ ഊർജിത് പട്ടേലും തമ്മിൽ വലിയ ചേരിപ്പോരാണ് നടക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്ത് ബാങ്കുകളെ 'സ്വതന്ത്രമായി വിഹരിയ്ക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന' ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയുടെ വക്കിലെത്തിച്ചതെന്നാണ് അരുൺ ജയ്‍റ്റ്‍ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്. ആർബിഐ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യ പിറ്റേന്നു തന്നെ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി. ആർബിഐയുടെ സ്വതന്ത്രാധികാരത്തിൽ കൈ കടത്തിയാൽ അതിന്‍റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് വിരാൽ ആചാര്യ മുന്നറിയിപ്പ് നൽകിയത്. (വാർത്ത ഇവിടെ)

റിസർവ് ബാങ്കിന്‍റെ അധികാരത്തിൽ ഇനിയും കേന്ദ്രസർക്കാർ കൈ വച്ചാൽ ഇന്ന് ഒരു മോശം വാർത്ത കേൾക്കാമെന്നാണ് മുൻ കേന്ദ്രധനമന്ത്രിയായിരുന്ന പി.ചിദംബരം ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്. 1991ൽ രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുമ്പോൾ പോലും പ്രയോഗിക്കാത്ത അധികാരങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും പി.ചിദംബരം ചോദിയ്ക്കുന്നു.

 

Follow Us:
Download App:
  • android
  • ios