ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പാളിച്ച; സംസ്ഥാന പൊലീസില്‍ വ്യാപക അഴിച്ചുപണി
സംസ്ഥാനത്തെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പാളിച്ചയെ തുടര്‍ന്നാണ് സ്ഥലംമാറ്റം.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാന പാളിച്ചയെ തുടര്‍ന്നാണ് സ്ഥലംമാറ്റം. കോഴിക്കോട് കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണര്‍ പി. പ്രകാശിനെ ഡിഐജി ബറ്റാലിയനിലേക്ക് നിയമിച്ചു.
എസ് സുരേന്ദ്രന്‍ തിരുവനന്തപുരം കമ്മീഷണറാകും. കോറി സഞ്ജയ്കുമാര്‍ കോഴിക്കോട് കമ്മീഷണറായി ചുമതലയേല്‍ക്കും. ആലപ്പുഴ എസ്പി കെ എം ടോമി ഐപിസ് ചുമതലയേല്‍ക്കും. എസ്പി ജയിംസ് ജോസഫ് കോഴിക്കോട് സിറ്റി ഡിസിപിയായി ചുമതലയേല്‍ക്കും.
ഹർത്താൽ അക്രമങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹർത്താൽ അക്രമങ്ങളിൽ ചില പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നു. പൊലീസ് സേനക്ക് ജാതിയും മതവുമില്ലെന്നത് മറന്നാണ് ചില പൊലീസുകാർ മേലുദ്യോഗസ്ഥരുടെ നിർദേശം പോലും ധിക്കരിച്ചത്. അവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേർക്ക് നേർ 'പരിപാടിയിൽ പറഞ്ഞു.