ഒമ്പത് വര്‍ഷത്തിന് ശേഷമാണ് റൊണാള്‍ഡോ റയലില്‍ നിന്ന് പിരിയുന്നത്

മാഡ്രിഡ്: യൂറോപ്പില്‍ റയല്‍ മാഡ്രിഡിന്‍റെ പ്രതാപത്തിന് ഒരു കോട്ടവും തട്ടാതെ കാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പെയിനില്‍ നിന്ന് ഇറ്റലിയിലേക്ക് റോണോ കൂടുമാറ്റം നടത്തുമ്പോള്‍ അത് സ്പാനിഷ് ക്ലബ്ബിലുണ്ടാക്കുന്ന വിടവ് ചെറുതായിരിക്കില്ല.

റയല്‍ മാഡ്രിഡ്, നീണ്ട ഒമ്പത് വര്‍ഷക്കാലം സ്‌പാനിഷ് വമ്പന്‍മാര്‍ എന്ന പേര് നിലനിര്‍ത്തിയത് റോണോ എന്ന പോര്‍ച്ചുഗീസുകാരന്‍റെ കരുത്താര്‍ന്ന കാലുകളാണ്. റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ 450 ഗോളുകള്‍, അഞ്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ നാലും സ്വന്തമാക്കിയത് റയല്‍ മാഡ്രിഡിനൊപ്പം. നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍.

മൂന്ന് ഗോള്‍ഡന്‍ ബൂട്ട്. രണ്ട് ലാലിഗ കിരീടങ്ങള്‍. മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്. രണ്ട് വീതം സ്‌പാനിഷ് സൂപ്പര്‍ കപ്പും കോപ്പ ഡെല്‍ റേയും. ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്ക് കഴിയും എന്ന ചോദ്യത്തിലുണ്ട് റോണോയുടെ തലയെടുപ്പ്. റോണോ ക്ലബ് വിട്ടതിന് ശേഷം റയല്‍ മാഡ്രിഡ് പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട് അവര്‍ക്ക് എന്തായിരുന്നു ഈ പോര്‍ച്ചുഗല്‍ കപ്പിത്താന്‍ എന്ന്.

ഒമ്പത് വര്‍ഷത്തിന് മുമ്പ് സാന്‍റിയാഗോ ബെര്‍ണാബ്യൂവിലെ നിറഞ്ഞ സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്ററില്‍ നിന്ന് എത്തിച്ച കൗമാര താരത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. അന്ന് തുടങ്ങിയ യാത്ര കീവിലെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് വരെയെത്തി നില്‍ക്കുന്നതിന്‍റെ പ്രധാന ഭാഗങ്ങളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വീഡിയോ കാണാം...