പോലീസ് മർദിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവും സഹോദരനും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

പൊൻകുന്നം: ഒളിച്ചോടിയ കമിതാക്കളെ സ്റ്റേഷനിലെത്തിച്ചപ്പോൾ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് മർദ്ദിച്ചു എന്നാരോപിച്ച് പെൺകുട്ടിയുടെ സഹോദരനും, പിതാവും ആശുപത്രിയിൽ ചികിത്സ തേടി. പൊൻകുന്നത്തിനടുത്ത് മണിമലയിലാണ് സംഭവം. 

പൊൻകുന്നം ചാമംപതാൽ സ്വദേശിയായ യുവാവിനെയും വാഴൂർ സ്വദേശിനിയും നിയമവിദ്യാർത്ഥിയുമായ പെൺകുട്ടിയെയും കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഒരുമിച്ച് ജീവിക്കാനായി വയനാട്ടിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇരുവരെയും പിന്നിട് അനുനയിപ്പിച്ച് മണിമല പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 

തുടർന്ന് ഇരുവരുടേയും ബന്ധുകളേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. എസ് ഐ യുടെ റൂമിൽ നിന്നും കാര്യങ്ങൾ സംസാരിച്ച് പുറത്തിറങ്ങന്നുതിനിടെ ഇരുകൂട്ടരുടെയും ബന്ധുക്കൾ തമ്മിൽ സ്റ്റേഷനുള്ളിൽ വച്ച് ഏറ്റുമുട്ടി. തുടർന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും ഇവിടെ നിന്നും മാറ്റി. 

ഇതിനിടെ പോലീസ് മർദിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവും സഹോദരനും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.വാഴൂർ കോലംമാക്കൽ സാബു, മകൻ അക്ഷയ് എന്നിവരാണ് ചികിത്സ തേടിയത്. എന്നാൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയുംപോലിസ് മർദിച്ചുവെന്ന ആരോപണം വാസ്തവിരുദ്ധമാണന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ മകനെ മർദ്ദിച്ച പെൺകുട്ടിയുടെ സഹോദരനെ പിടിച്ച് മാറ്റുക മാത്രമാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും മർദിച്ചു എന്നാരോപണം മണിമല പോലീസും നിഷേധിച്ചു.ഇരുകൂട്ടരുടെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിടിച്ച് മാറ്റുക മാത്രമാണ് ചെയ്തത്. സ്റ്റേഷനിൽ വച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിലും, ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസെടുത്തതായും മണിമല പോലീസ് അറിയിച്ചു.