കേവല ഭൂരിപക്ഷമില്ല, പക്ഷേ മുന്നില്‍ എന്‍ഡിഎ; യുപിഎ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി സര്‍വേ
എൻഡിഎ 38.4 വോട്ട് ശതമാനം നേടുമെന്നാണ് സർവേയിലെ വിലയിരുത്തൽ. 26 ശതമാനം വോട്ട് യുപിഎ സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ 35.6 ശതമാനം നേടും.
ദില്ലി: ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് റിപ്പബ്ലിക് ടിവി - സി വോട്ടര്‍ സര്‍വേ. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ മുന്നണി സ്വന്തമാക്കുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. എന്‍ഡിഎ 261 സീറ്റുകള്‍ നേടുമെന്ന് പറയുന്ന സര്‍വേ യുപിഎയ്ക്ക് 119 സീറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. 163 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.
ഓരോ സംസ്ഥാനത്തും ഉണ്ടായേക്കാവുന്ന സഖ്യം സര്‍വേയില്‍ പരിഗണിച്ചിട്ടില്ല. അതായത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് - ഡിഎംകെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ്, ആന്ധ്രയില്‍ കോണ്‍ഗ്രസ് -ടിഡിപി എന്നിങ്ങനെ സാധ്യതകള്‍ ഏറെയുള്ള സഖ്യങ്ങളും സർവേയിൽ ഉള്‍പ്പെടുത്തിയിട്ടില്ല.
ഒക്ടോബറിലെ ജനഹിതമാണ് സര്‍വേ പരിഗണിച്ചിരിക്കുന്നത്. 38.4 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത് . 26 ശതമാനം വോട്ട് യുപിഎ സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ 35.6 ശതമാനം നേടും. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
എല്‍ഡിഎഫിന്‍റെ സീറ്റുകള്‍ നാലായി ചുരുങ്ങും. കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്‍റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ച മുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക.
പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സാധ്യതകള്‍ ഇങ്ങനെ
ഉത്തർപ്രദേശ്
എൻഡിഎ– 31; യുപിഎ– 5; എസ്പി, ബിഎസ്പി സഖ്യം-44
തമിഴ്നാട്
എൻഡിഎ – 1; യുപിഎ – 0; ഡിഎംകെ – 29; എഐഎഡിഎംകെ – 9
മധ്യപ്രദേശ്
എൻഡിഎ– 22; യുപിഎ– 7
ദില്ലി
എൻഡിഎ– 7; യുപിഎ – 0
കർണാടക
എൻഡിഎ– 18; യുപിഎ – 7; ജെഡിഎസ് – 3
ഗുജറാത്ത്
എൻഡിഎ– 24; യുപിഎ– 2
രാജസ്ഥാൻ
എൻഡിഎ– 17; യുപിഎ– 8
മഹാരാഷ്ട്ര
എൻഡിഎ– 23; യുപിഎ– 14; എൻസിപി– 6; ശിവസേന– 5
ആന്ധ്രപ്രദേശ്
എൻഡിഎ– 0; യുപിഎ – 0; വൈഎസ്ആർ കോൺഗ്രസ്– 20; ടിഡിപി – 5
തെലങ്കാന
എൻഡിഎ– 1; യുപിഎ – 8; ടിആർഎസ്– 7; മറ്റുള്ളവർ– 1 (എഐഎംഐഎം)
2019ല്‍ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ പിന്തുണ നരേന്ദ്രമോദിക്ക് - ഓണ്‍ലൈന്‍ സര്‍വ്വെ ഫലം