അനധികൃത നിര്‍മ്മാണം പൊളിക്കുന്നതിനെതിരെ റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യാ ഭീഷണി
നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ നടത്തിയ അന്വേഷണത്തില്‍ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്ന പൊലീസുകാര്‍ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യാ ഭീഷണി. വർക്കലയിലെ കേര പാർക്ക് ഉടമ രാജീവ് ഫെർണാണ്ടസ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. ശരീരത്തിലൂടെ പെട്രോൾ ഒഴിച്ചാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറി ഇരിക്കുന്നത്.
നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ നടത്തിയ അന്വേഷണത്തില്‍ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കെട്ടിടം പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കെട്ടിടം പൊളിച്ച് മാറ്റാന്‍ ഉത്തരവ് ഇറക്കുകയായിരുന്നു.
ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് രാജീവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെട്ടിടം ഇരിക്കുന്നത് തന്‍റെ ഭൂമിയിലെണെന്നും ഇത് കയ്യേറിയതല്ലെന്നുമാണ് രാജീവിന്‍റെ വാദം. ഇത് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും രാജിവ് ആവശ്യപ്പെട്ടു.