കല്‍പറ്റയില്‍ റിസോർട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസിൽ രണ്ടു പ്രതികൾ മാത്രമെയുള്ളുവെന്ന് പൊലീസ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍റ് ചെയ്തു.
വയനാട്: വയനാട് കല്‍പറ്റയില്‍ റിസോർട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസിൽ രണ്ടു പ്രതികൾ മാത്രമെയുള്ളുവെന്ന് പൊലീസ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍റ് ചെയ്തു.
കല്‍പറ്റ പുളിയാര്‍മലയിലുള്ള വിസ്പറിംഗ് വുഡ്സ് റിസോർട്ട് നടത്തിപ്പുകാരനായാ വിന്‍സന്‍റ് സാമുവേലിനെ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് റിസോർട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കാണുന്നത്. വൈകിട്ടോടെ മീനങ്ങാടി സ്വദേശികളായ രാജുവിനേയും ഇയാളുടെ സഹായി അനിലിനേയും കേസിൽ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
വിന്‍സന്‍റ് സാമുവേല്‍ തന്‍റെ ഭാര്യയെ നഗ്ന ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി, പലതവണ ബലാത്സംഗം ചെയ്തു. തനിക്ക് അയാളോടുള്ള പകകാരണമാണ് കൊല ചെയ്തതെന്നാണ് രാജു പൊലീസ് നൽകിയ മൊഴി. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച റിസോർട്ടിലെത്തി കൊലപാതകം നടത്തിയതാണെന്നും രാജു പൊലീസിനോട് പറഞ്ഞു.
എന്നാൽ അറസ്റ്റിലായ രാജുവിന്‍റെ സഹായിയുടെ മൊഴി മറ്റൊന്നാണ്. രാജുവിനെ ഭാര്യ റിസോർട്ടിൽ ഉണ്ടെന്നറിഞ്ഞ് തങ്ങൾ അവിടെയെത്തി. തുടർന്നുണ്ടായ തർക്കം കൊലപാതകത്തിനിടയാക്കി. കൊലചെയ്യാൻ മുൻപ് തീരുമാനിച്ചിരുന്നില്ലെന്നും അനിൽ പൊലീസിനോട് പറഞ്ഞു.
പൊലീസ് ഇരുവരെയും റിസോർട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കൽപറ്റ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെങ്കിലും കുറ്റം സമ്മതിച്ചതിനാൽ ഇനി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.
