പാലക്കാട് നെന്മാറയിൽ റിട്ടേയർഡ് അധ്യാപകൻ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘത്തിന്‍റെ മർദ്ദനമേറ്റ് മരിച്ചു.
പാലക്കാട്: പാലക്കാട് നെന്മാറയിൽ റിട്ടേയർഡ് അധ്യാപകൻ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘത്തിന്‍റെ മർദ്ദനമേറ്റ് മരിച്ചു. സ്വന്തം തോട്ടത്തില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി.
പാലക്കാട് നെന്മാറയിലാണ് ദാരുണമായ സംഭവം. ഈ മാസം പതിനാറിനാണ് റിട്ടേയർഡ് അധ്യാപകനായ കെ. കെ. വിദ്യാധരന് മൂന്നംഗ സംഘത്തിന്‍റെ മർദ്ദനമേൽക്കുന്നത്. വിദ്യാധരന്‍റെ തോട്ടത്തിൽ കയറി മദ്യപിക്കുകയും തേങ്ങയിടുകയും ചെയ്ത സംഘം എതിർക്കുവാൻ വന്ന റിട്ടേയർഡ് അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികത്സയിലായിരുന്ന വിദ്യാധരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. പരാതിയെ തുടർന്ന് പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ തൃശൂരിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയത്ത് പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കഞ്ചാവ് സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കയറാടി കോളനി നിവാസികളാണ് പതിനാറും പതിനേഴും വയസ്സുള്ള മൂന്നു പ്രതികളും. വിദ്യാധരന്‍റെ തോട്ടത്തിൽ കയറി മദ്യപാനവും മോഷണവും ഇവരുടെ പതിവായിരുന്നു.
