പ്രതികളെ രക്ഷിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിനിടെ അടിമാലിയിലെ ഒരു ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് പത്തു കിലോ ഹാഷിഷ് ഓയിൽ പിടിച്ച കേസിൽ വിരമിച്ച പോലീസ് സബ്ബ് ഇൻസ്പെക്ടർ അറസ്റ്റിലായി. ഇടുക്കി രാജാക്കാട് സ്വദേശി കല്ലോലിക്കൽ വിൻസന്റാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളെ രക്ഷിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിനിടെ അടിമാലിയിലെ ഒരു ലോഡ്ജിൽ നിന്നാണ് തിരുവനന്തപുരം എകൈസൈസ് സി.ഐ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അടിമാലിയിൽ നിന്നാണ് ഹാഷിഷ് തിരുവനന്തപുരത്തെത്തിച്ചതെന്ന വിവരം സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പിടിയിലായവരിൽ നിന്ന് ലഭിച്ചിരുന്നു. പ്രധാന പ്രതിയായ ചാറ്റുപാറ സ്വദേശിയെ രക്ഷിക്കുന്നതിന് ഹാഷിഷ് കടത്താനുപയോഗിച്ച വാഹനത്തിന്റെ ഉടമയുടെ പേരു മാറ്റുന്നതിനുളള ഗൂഢാലോചനക്കിടെയായിരുന്നു വിൻസെന്റിന്റെ അറസ്റ്റെന്ന് എക്സൈസ് സി.ഐ പറഞ്ഞു. മുന്‍പും ഇത്തരം സംഭവങ്ങളിൽ ഇടപെട്ടിട്ടുളള എസ്.ഐ.വിൻസെന്റ് വിരമിക്കുന്നതിന്റെ തലേദിവസം സസ്പെൻഷനിലായിരുന്നു.
