താനൂര്‍ സംഘര്‍ഷത്തിലുണ്ടായ നാശനഷ്‌ടങ്ങള്‍ ഔദ്യോഗികമായി റവന്യൂവകുപ്പ് വിലയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. 95 വീടുകള്‍, 31 ഓട്ടോറിക്ഷകള്‍,11 കാര്‍, 6 മിനിലോറികള്‍, 24 ബൈക്കുകള്‍, രണ്ട് ട്രക്കുകള്‍, രണ്ട് മിനിബസുകള്‍ എന്നിവ ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ഫൈബര്‍ വള്ളവും, 30 മത്സ്യബന്ധനവലകളും രണ്ട് മത്സ്യ ബന്ധന ഔട്ട് ബോര്‍ഡ് എന്‍ജിനുകളും നശിപ്പിച്ചിട്ടുണ്ട്. ആകെ 1 കോടി 40 ലക്ഷംരൂപയുടെ നഷ്‌ടമാണ് ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണക്കാക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഈ കണക്കുകള്‍ സമര്‍പ്പിക്കും. മന്ത്രി അംഗീകരിച്ചാല്‍ ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഇരകളായവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കും. നഷ്‌ടങ്ങളുടെ വിശദാംശങ്ങളെല്ലാം റവന്യൂവകുപ്പിനൊപ്പം പൊലീസും ശേഖരിച്ചിട്ടുണ്ട്. രാഷ്‌ട്രീയപാര്‍ട്ടികളും ഇതോടൊപ്പം നാശനഷ്‌ടങ്ങളുടെ കണക്കെടുത്തിട്ടുണ്ട്. ഇവയും മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയാകും.