ഡി.വൈ.എഫ്.ഐ നേതാവും സംഘവും ക്വട്ടേഷന്‍ കേസില്‍ പ്രതിയായതോടെയാണ് പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 26 വയസുളള യുവതി കൊച്ചി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന കാറുകള്‍ സ്വന്തമാക്കുന്നതുമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്. കൊച്ചി ബ്രോഡ് വേയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്‌ക്കായി സാന്ദ്ര ആന്‍റ് കമ്പനി എന്ന പേരിലുളള ഒറ്റമുറി കട കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12 സാമ്പത്തിക വര്‍ഷം 58 ലക്ഷത്തിന്റെ വരുമാനമാണ് സാന്ദ്രയുടെ ബാലന്‍സ് ഷീറ്റിലുളളത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം ഇത് പതിന്മടങ്ങ് കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതി-ഇറക്കുമതി വഴിയാണ് കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് ബാലന്‍സ് ഷീറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാളിതുവരെ ഒരൊറ്റ ഇറക്കുമതി പോലും സാന്ദ്രാ തോമസ് നടത്തിയിട്ടില്ലെന്ന് ‍ഡി.ആര്‍‍.ഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതോടെയാണ് പെരുപ്പിച്ച് കാട്ടിയ ബാലന്‍സ് ഷീറ്റും ഐ.ടി റിട്ടേണുമായിരുന്നു സമര്‍പ്പിച്ചതെന്ന് ബോധ്യപ്പെട്ടത്. പെരുപ്പിച്ചെടുത്ത ബാലന്‍സ് ഷീറ്റിന് കൃത്യമായ ആദായനികുതിയും നല്‍കി. ഇതുകാണിച്ച് ബാങ്കുകളില്‍ നിന്ന് കോടികള്‍ ലോണെടുത്ത് കാറുകളും വസ്തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കുശേഷം ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങി. അന്വേഷണം തുടങ്ങിയതോടെ കൊച്ചി ബ്രോഡ് വേയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സാന്ദ്രതോമസിനെ ഫോണിലും ലഭ്യമല്ല. പെരുപ്പിച്ച ബാലന്‍സ് ഷീറ്റുപയോഗിച്ച് ബാങ്കുകളെ കബളിപ്പിക്കുന്ന സമര്‍ഥമായ തട്ടിപ്പെന്നാണ് ഡി.ആര്‍.ഐ കേന്ദ്ര ഏജന്‍സികളെയും റിസര്‍വ് ബാങ്കിനേയും അറിയിച്ചിരിക്കുന്നത്. സാന്ദ്രയുടെ ഇടപാടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.