മലപ്പുറം: വഴിയാത്രക്കാരെ തലക്കടിച്ച് പരിക്ക് ഏല്‍പ്പിച്ച് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ മലപ്പുറം തിരൂരങ്ങാടിയില്‍ പൊലീസിന്‍റെ പിടിയിലായി. വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ ഇത്തരത്തില്‍ ആക്രമിച്ച് സംഘം പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ്. 

മലപ്പുറം: വഴിയാത്രക്കാരെ തലക്കടിച്ച് പരിക്ക് ഏല്‍പ്പിച്ച് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ മലപ്പുറം തിരൂരങ്ങാടിയില്‍ പൊലീസിന്‍റെ പിടിയിലായി. വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ ഇത്തരത്തില്‍ ആക്രമിച്ച് സംഘം പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. താനൂര്‍ സ്വദേശി സൈനുല്‍ ആബിദീൻ,കൊടിഞ്ഞി തെയ്യാല സ്വദേശി രാഹുലൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ഇടവഴിയിലും ആളൊഴിഞ്ഞ റോഡിലും ഇരുമ്പ് പൈപ്പുമായി കാത്തിരിക്കുകയാണ് സംഘംത്തിന്‍റെ രീതി. ഒറ്റക്ക് കിട്ടുന്ന വഴിയാത്രക്കാരെ പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തുകയും പണവും, പഴ്സും, മൊബൈല്‍ഫോണും സ്വര്‍ണ്ണാഭരങ്ങളുണ്ടെങ്കില്‍ അതും കവരുകയാണ് സംഘം ചെയ്യുന്നത്. ആക്രമണവും കവര്‍ച്ചയും നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബൈക്കില്‍ രക്ഷപെടുകയും ചെയ്യും. സമാന സ്വഭാവത്തിലുള്ള ആക്രണവും കവര്‍ച്ചയും വിവിധ സ്ഥലങ്ങളില്‍ ഉണ്ടായതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ആ ആക്രമണങ്ങള്‍ക്കു പിന്നിലും ഇവരുടെ സംഘത്തില്‍പെട്ടവര്‍തന്നെയാണെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. 

തിരൂരങ്ങാടിയിലെ കെ എസ് ഇ ബി ജീവനക്കാരനായ ശ്രീജേഷിന ഈ മാസം അഞ്ചിന് രാത്രിയിലാണ് ഈ സംഘം അടിച്ചുവീഴ്ത്തിയത്.കയ്യിലുണ്ടായിരുന്ന 25000 രൂപയും മൊബൈല്‍ഫോണുമാണ് ശ്രീജേഷില്‍ നിന്ന് കവര്‍ന്നത്. ഈ പരാതിയിലെ അന്വേഷണമാണ് കവര്‍ച്ച സംഘത്തെ കുടുക്കിയത്. കവര്‍ച്ച സംഘത്തിലെ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്. മെഹറൂഫ് എന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.