വന്‍കിട മോഷണ സംഘം പിടിയില്‍; പ്രധാനമന്ത്രിയുടെതടക്കം നിരവധി പരിപാടികളിലെ മോഷണ വിവരങ്ങൾ പുറത്ത്
- വിമാനത്തില്‍ പരിപാടികളില്‍ എത്തുന്ന ഈ ആറംഗ സംഘം താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ്.
ദില്ലി: പ്രധാനമന്ത്രിയുടെ പരിപാടികളടക്കം നിരവധി പരിപാടികളിൽ മോഷണം നടത്തിയ വന്‍കിട മോഷണ സംഘം പിടിയില്‍. ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് ഇവരിൽ നിന്ന് ദില്ലി പോലീസിന് ലഭിച്ചത്. ആറംഗങ്ങളുള്ള സംഘത്തിലെ സൂത്രധാരനായ അസ്ലം ഖാന്‍ (38), മുകേഷ് കുമാര്‍ (23) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായത്. പുരിയിലെ ജഗന്നാഥ് യാത്ര കഴിഞ്ഞ് മടങ്ങവെ ഇരുവരും പിടിയിലാകുകയായിരുന്നു.
തോക്ക്, വെടിയുണ്ടകള്‍, 46 സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെടുത്തു. ആര്‍ഭാടമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സംഘം അതി വിദഗ്ദമായി ആളുകളുടെ പേഴ്‌സുകളും ഫോണുകളും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. വിമാനത്തില്‍ പരിപാടികളില്‍ എത്തുന്ന ഈ ആറംഗ സംഘം താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ്. ഫസ്റ്റ് ക്ലാസ് ട്രെയ്നുകളിൽ കോടികൾ വിലമതിപ്പുള്ള സാധനങ്ങളുമായി തിരികെ പോകുകയും ചെയ്യും. ഓരോ പരിപാടികളില്‍ നിന്നായി 50 തിലേറെ സ്മാര്‍ട്ട് ഫോണുകള്‍ ഇവർ കൈക്കലാക്കിരുന്നതായി പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രചരണ റാലികള്‍, സംഗീത പരിപാടികള്‍, ഗ്രേയ്റ്റ് നോയിഡയിലെ ഓട്ടോ എക്‌സ്‌പോ തുടങ്ങി രാജ്യത്തിന്‍റെ മുക്കും മുലയിലും നടക്കുന്ന ഒരു പരിപാടിയും ഈ ആറംഗ സംഘം മുടക്കാറില്ല. കുട്ടികളെ പരിശീലിപ്പിച്ച് ആള്‍ക്കൂട്ടത്തിലേക്ക് വിട്ട് മോഷണം നടത്തിരുന്ന അസ്ലമിനെതിരെ 1995 മുതല്‍ തന്നെ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5000 -യിരത്തിലേറെ ഫോണുകളാണ് ഇതുവരെയായി അസ്ലം തട്ടിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ മോഷണ ശൃംഖല രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും മറ്റ് അഞ്ച് പേരെ കൂടെ കൂട്ടുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടികളില്‍ സംഘത്തിന്‍റെ സ്ഥിര സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.