റോഹിങ്ക്യൻ അഭയാര്‍ഥികളെ കാര്‍ഗിലിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ബംഗാളിലെ റോഹിങ്ക്യൻസിന് ഇവർ വീട് വച്ച് നൽകുകയും ചെയ്തിരുന്നു. പശ്ചിമബംഗാളിലെ 24 പാർഗനാസ് ജില്ലയിലാണ് നാൽപതോളം സംഘടനകൾ ചേർന്ന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുന്നത്.
ശ്രീനഗർ: റോഹിങ്ക്യൻ അഭയാർത്ഥികളെ ജമ്മു കാശ്മീരിലെ കാർഗിലിൽ കണ്ടെത്തിയതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്. അമ്പത്തിമൂന്ന് പേരാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി ഇവിടെ ജീവിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവർ നിയന്ത്രണരേഖ മുറിച്ച് കടക്കാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രതയിലാണ്.
ഇവിടെ താമസിക്കുന്ന 53 പേരിൽ മിക്കവരും റോഡ് നിർമ്മാണ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ഇവർ നിരീക്ഷണത്തിലാണ്. വെസ്റ്റ് ബംഗാളിൽ ഇപ്പോൾ 29 റോഹിങ്ക്യൻ അഭയാർത്ഥികളാണുള്ളത്. ഇതിന് മുമ്പ് നൂറു പേരോളം ഇവിടെ താമസിച്ചിരുന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ പലരും ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെ പല മുസ്ലീം സംഘടനകളും ഇവരെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിച്ചിരുന്നു. ബംഗാളിലെ റോഹിങ്ക്യൻസിന് ഇവർ വീട് വച്ച് നൽകുകയും ചെയ്തിരുന്നു. പശ്ചിമബംഗാളിലെ 24 പാർഗനാസ് ജില്ലയിലാണ് നാൽപതോളം സംഘടനകൾ ചേർന്ന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുന്നത്. ബംഗ്ലാദേശ്, ജമ്മു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻസ് ബംഗാളിലേക്ക് തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
ബംഗാളിൽ റോഹിങ്ക്യകൾക്ക് വീട് നിർമ്മിച്ച് നൽകുന്നത് വഴി ഇവർക്ക് പൗരത്വം ലഭ്യമാക്കുകയാണ് സംഘടനകളുടെ ലക്ഷ്യമെന്നും അന്വേഷണ ഏജൻസികൾ സംശയമുന്നയിക്കുന്നുണ്ട്. നിരവധി റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഏജന്റുമാർ മുഖേന ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്.