ദില്ലി: തീരദേശത്ത് താമസിക്കുന്നവരെ സംരക്ഷിക്കുന്ന തരത്തിൽ തീരദേശപരിപാലന നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ. തീരദേശമേഖലയിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പര കേരളം പുറം തള്ളുന്ന തീരം പാർലമെന്‍റില്‍ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എംപിമാരുടെ യോഗം മന്ത്രി വിളിച്ച് ചേർത്തത്. ഇത് പരിഗണിച്ച മന്ത്രി എംപിമാരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം തീർച്ചയായും നിയമത്തിൽ ഭേദഗതിയുണ്ടാകുമെന്ന് അറിയിച്ചു.

തീരദേശ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി റിപ്പോർട്ട് ചെയ്ത കേരളം പുറം തള്ളിയ തീരമെന്ന വാർത്താ പരമ്പരയെക്കുറിച്ച് കെസി വേണുഗോപാൽ എംപിയാണ് പാർലമെന്‍റില്‍ അവതരിപ്പിച്ചത്. തീരദേശ പരിപാലന നിയമത്തിലെ ഊരാക്കുടുക്കുകൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണമെന്നും ഇതിനായി എംപിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും കെസി വേണുഗോപാൽ സഭയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ എംപിമാരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം തീർച്ചയായും നിയമത്തിൽ ഭേദഗതിയുണ്ടാകുമെന്ന് അറിയിച്ചു.

അതേസമയം പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടായേക്കില്ലെന്ന് സൂചന..ജോയ്സ് ജോർജ്ജ് എംപിയുടെ നേതൃത്വത്തിൽ എംപിമാർ ഇക്കാര്യമാവശ്യപ്പെട്ട് അനിൽ മാധവ് ദവേയെ കണ്ടു. വരും തലമുറ കുറ്റപ്പെടുത്താത്ത രീതിയിൽ വികസനവും പരിസ്ഥിതി സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും നേരിട്ട് പ്രദേശം സന്ദർശിച്ച് ആളുകളുടെ പ്രതികരണം അറിയാൻ ശ്രമിക്കുമെന്നും അനിൽമാധവ് ദവേ വ്യക്തമാക്കി.