തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകികളെന്ന് സംശയിക്കുന്ന ഫായിസ്, ജിതേഷ്, മനു എന്നീ പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ശനിയാവ്ച ഉച്ചയ്ക്കാണ് ഗുരുവായൂര്‍ നെന്മനി സ്വദേശി ആനന്ദിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

കഴുത്തിന് ആഴത്തിലേറ്റ മുറിവ് മരണ കാരണമായെന്നാണ് പോസ്റ്റ്മാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിലും തലയിലുമായി എട്ട് വെട്ടുകളേറ്റിട്ടുണ്ട്. ആനന്ദിനെ അപായപ്പെടുത്തുമെന്ന് സൂചനകളുണ്ടായിട്ടും പൊലീസ് നടപടികളെടുത്തില്ലെന്ന് ബിജെപി ആരോപിച്ചു. നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. 

ഫാസിലിന്‍റെ സഹോദരനാണ് ആനന്ദ് വധക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഫായിസ്. പ്രതികള്‍ വൈകാതെ വലയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ നാളെയും തുടരും.