ദില്ലി: റബ്ബര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിളിച്ച യോഗം ഇന്ന്. വിലയിടിവ് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടക്കം കര്‍ഷകരില്‍ നിന്ന് കേള്‍ക്കുകയാണ് യോഗത്തിന്‍റെ അജണ്ട. റബ്ബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫീസുകള്‍ പലതും അടച്ച് പൂട്ടിയത് കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റബ്ബറിന്റെ ഇറക്കുമതി ചുങ്കം കൂട്ടുക, ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

റബ്ബര്‍ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 150 രൂപ താങ്ങുവില 200 രൂപയാക്കണമെന്നാണ് കര്‍ഷകരുടെ മറ്റൊരു ആവശ്യം. അതേസമയം റബ്ബര്‍ ബോര്‍ഡ് വിളിച്ച യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് കാണിച്ച് ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ് എന്നീ എംപിമാര്‍ വാണിജ്യമന്ത്രാലയത്തിന് പരാതി നല്‍കി. ക്ഷണിക്കേണ്ട ആളുകളെ നിശ്ചയിച്ചത് റബ്ബര്‍ ബോര്‍ഡാണെന്നായിരുന്നു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി.