റഷ്യ ലോകകപ്പില്‍ ബ്രസീല്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് ക്വര്‍ട്ടറില്‍ പുറത്തായതോടെ അപൂര്‍വ്വ നേട്ടമാണ് ഈ ലോകകപ്പിന് ലഭിച്ചിരിക്കുന്നത്

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ബ്രസീല്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് ക്വര്‍ട്ടറില്‍ പുറത്തായതോടെ അപൂര്‍വ്വ നേട്ടമാണ് ഈ ലോകകപ്പിന് ലഭിച്ചിരിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി എന്നീ വമ്പന്‍മാരില്‍ ആരുമില്ലാത്ത ആദ്യ ലോകകപ്പ് എന്ന അവിശ്വസനീയതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ലോകകപ്പിന്റെ കഴിഞ്ഞ 20 പതിപ്പുകളില്‍ ഇതില്‍ ഏതെങ്കിലും ഒരു ടീമില്ലാതെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ നടന്നിട്ടില്ല.

ബ്രസീലില്‍ നടന്ന 2014ലെ ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും സെമിയിലെത്തിയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് പുറത്തായി. 1938നുശേഷം ഇതാദ്യമായാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്നത്. നൈജീരിയക്കെതിരെ അവസാന നിമിഷം നേടിയ ഗോളില്‍ വിജയവുമായി പ്രീക്വീര്‍ട്ടറിലെത്തിയ അര്‍ജന്‍റീന ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞു.

അപ്പോഴും ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ ബ്രസീലിലായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിന്‍റെ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് മുന്നില്‍ തലകുനിച്ച് ബ്രസീലും ക്വാര്‍ട്ടറില്‍ മടങ്ങിയതോടെ റഷ്യയില്‍ പുതിയൊരു ലോക ചാമ്പ്യനുണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.