സിറിയയില്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം; അമേരിക്കയെ വെല്ലുവിളിച്ച് റഷ്യയും ഇറാനും
ടെഹ്റാന്‍: സിറിയയിൽ വീണ്ടും അമേരിക്കൻ ആക്രമണമുണ്ടായാൽ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളുടെ മുന്നറിയിപ്പ്. മോസ്കോയില്‍ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. രാസായുധം സൂക്ഷിച്ചെന്ന് അമേരിക്ക ആരോപിച്ച വ്യോമ താവളം സന്ദർശിക്കാൻ അന്താരാഷ്ട്ര പ്രതിനിധികളെ സിറിയൻ വിദേശ കാര്യമന്ത്രി വാലിദ് അൽ മൊഅല്ലം ക്ഷണിച്ചു.
നിഷ്പക്ഷമായ സംഘമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇതിനിടെ, നേരത്തെയുള്ള ധാരണ പ്രകാരം, യുദ്ധക്കെടുതി രൂക്ഷമായ നാല് നഗരങ്ങളില്‍ നിന്നുള്ള സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സിറിയന്‍ സര്‍ക്കാരും വിമതരും നടപടി തുടങ്ങി.