ശ്രീജിത്തിന് മർദ്ദനമേറ്റത് സ്റ്റേഷനില്‍ വച്ചല്ല, മരണത്തിൽ തനിക്കു പങ്കില്ല: എസ് ഐ ദീപക്
- ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല
- പ്രതി കസ്റ്റഡിയിൽ മരിച്ചാൽ നഷ്ടപരിഹാരം കിട്ടും അതിനായി ചിലർ ഒത്തു കളിച്ചു
കൊച്ചി: ശ്രീജിത്തിന്റെ മരണത്തിൽ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക് ഹൈക്കോടതിയിൽ പറഞ്ഞു. വാരാപ്പുഴയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോൾ പാതിരാത്രി സ്റ്റേഷൻ ഡ്യൂട്ടിയിൽ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ഞാൻ അല്ലെന്നു എസ് ഐ ദീപക് പറഞ്ഞു.
സ്റ്റേഷനിൽ വച്ചല്ല ശ്രീജിത്തിന് മർദ്ദനമേറ്റത്. യാത്രക്കിടയിൽ ആണെന്നും അതിനാൽ അതിൽ തനിക്കു പങ്കില്ലെന്ന് ദീപക് പറഞ്ഞു. ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് തന്റെ പേര് വന്നത്. പ്രതി കസ്റ്റഡിയിൽ മരിച്ചാൽ നഷ്ടപരിഹാരം കിട്ടും. അതിനായി ചിലർ ഒത്തു കളിച്ചെന്നും എസ് ഐ ദീപക് ഹൈക്കോടതിയിൽ പറഞ്ഞു. എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി .