ശബരിമല സന്നിധാനത്ത് തിരക്ക് വർദ്ധിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബർ ഏഴ് വരെ ശബരിമല പമ്പ, നിലയ്‍ക്കല്‍ എന്നിവിടങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി.

രണ്ട് ദിവസം നീണ്ട് നിന്ന മഴയ്‍ക്ക് ശേഷം തീർത്ഥാടനകാലത്തെ ഏറ്റവും വലിയ തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെടുന്നത്. നിർമ്മാല്യദർശനത്തിന് വേണ്ടിയും വൈകുന്നേരത്തും നടതുറന്നപ്പോഴും ദർശനത്തിന് കാത്ത നിന്നവരുടെയും നിര ശരംകുത്തിവരെ നീണ്ടു. മഴ കുറഞ്ഞോടെ തീർത്ഥാടകർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശങ്ങള്‍ ഒന്നും തന്നെ ഇല്ല. പ്രധാന ഇടത്താവളങ്ങളായ ഏരുമേലി, നിലയ്‍ക്കല്‍ എന്നിവിടങ്ങളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബർ ഏഴ് വരെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലായിരിക്കും സുരക്ഷ വര്‍ദ്ധിപ്പിക്കുക.

പൊലീസിന്റെ തണ്ടർ ബോള്‍ട്ട് ഉള്‍പ്പടെ കൂടുതല്‍ കമാന്റോകളെ ശബരിമല സന്നിധാനത്തും പമ്പയിലും നിയോഗിക്കും . ഇതരസംസ്ഥാനത്തങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസുകാരും സന്നിധാനത്ത് എത്തുന്നുണ്ട്. പാർക്കിങ്ങ് ഗ്രൗണ്ടുകളിലും സുരക്ഷശക്തമാക്കും തിരിച്ചറിയല്‍ കാർഡുകള്‍ ഇല്ലാത്തവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല.. കരസേനയുടെയും വായുസേനയുടെയും ഹെലികോപ്ടർ സംവിധാനം ഉപയോഗിച്ച് വനമേഖലകളില്‍ നിരിക്ഷണം നടത്തും.