പത്തനംതിട്ട: ഓഖി ചുഴലിക്കാറ്റിന്റെ ആശങ്കകള്‍ ശബരിമല സന്നിധാനത്തും ഒഴിയുന്നില്ല. ശബരിമല നടഅടച്ചു എന്ന വ്യാജ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരന്നതോടെ തമിഴ്‌നാട് കര്‍ണ്ണാടകം ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ നിരവധി ഫോണ്‍കോളുകളാണ് സന്നിധാനത്തെ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയില്‍ ദര്‍ശനം നിര്‍ത്തിയോ. ശബരിമലയിലെ കാലാവസ്ഥ പമ്പനദിയിലെ ജലനിരപ്പ് വാഹനഗതാഗതത്തിന് നിയത്രണങ്ങള്‍ ഉണ്ടോ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് ഉള്ളത്. ഈസംശയങ്ങള്‍ക്ക് മറുപടി തേടി ഫോണ്‍കോളുകള്‍ എത്തുന്നത്. കേരളത്തിന് പുറത്ത് സമൂഹമാധ്യമങ്ങള്‍ വഴി ശബരിമലയില്‍ ദര്‍ശനം നിര്‍ത്തിയെന്നും കാലാവസ്ഥ മോശമാണന്നും വാര്‍ത്തകള്‍ പ്രചരിച്ചതോടെ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ എണ്ണവും കുറഞ്ഞു.

വരും ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തേണ്ട തീര്‍ത്ഥാടകരാണ് ആശങ്കയിലായത്. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ദവസ്വംബോര്‍ഡുകള്‍ വഴിയും ഗുരുസ്വാമിമാരുടെയും സഹായത്തോടെ തെറ്റായ പ്രചാരണങ്ങള്‍ മറികടക്കാനാണ് ദേവസ്വംബോര്‍ഡ് അധികൃതരുടെ തീരുമാനം.