കൈരളി തീയറ്ററിൽ കുട്ടികളുമായി സിനിമ കാണാൻ വന്ന സ്ത്രീയെ ആക്രമിച്ചു. റിപ്പോർട്ടർ ചാനലിന് നേരെ കല്ലെറിഞ്ഞു. 24 ന്യൂസ് ക്യാമറാമാനെ വളഞ്ഞിട്ട് തല്ലി.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ശബരിമല കർമസമിതി നടത്തിയ മാർച്ചി പരക്കെ അക്രമം. നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്ദിരാഗാന്ധി റോഡിലൂടെ നടത്തിയ മാർച്ചിലാണ് ചുറ്റുമുണ്ടായിരുന്നവരെ വ്യാപകമായി പ്രവർത്തകർ ആക്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് കൈരളി തീയറ്ററിൽ കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് വന്ന സ്ത്രീയെ ആക്രമിച്ചു. കല്ലേറിൽ സ്ത്രീയ്ക്ക് പരിക്ക് പറ്റി.

ഇന്ദിരാഗാന്ധി റോഡിലുള്ള റിപ്പോർട്ടർ ചാനലിന്‍റെ ഓഫീസിന് മുന്നിലെ ചില്ല് അക്രമികൾ കല്ലെറിഞ്ഞ് തകർത്തു. മാർച്ചിന്‍റെ ദൃശ്യങ്ങൾ ചാനൽ ഓഫീസിന് മുന്നിൽ നിന്ന് പകർത്തുകയായിരുന്ന ക്യാമറാമാന് നേരെ ഒരു സംഘമാളുകൾ കൈ ചൂണ്ടി കല്ലെറിയുകയായിരുന്നു. വനിതാ റിപ്പോർട്ടർ സുസ്മിതയുടെ ഫോൺ പിടിച്ച് വാങ്ങി. ബ്യൂറോ ചീഫ് രാഹുലിനേയും ക്യാമറാമാൻമാരായ മഹേഷ്, വിനീഷ്, വിഷ്വൽ എഡിറ്റർ വിഷ്ണു എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

മാർച്ചിന്‍റെ ദൃശ്യങ്ങളെടുക്കുകയായിരുന്ന 24 ന്യൂസ് ക്യാമറാമാൻ സുബൈറിനെ അക്രമികൾ വളഞ്ഞിട്ട് മർദ്ദിച്ചു. പരിക്കേറ്റ സുബൈറിനെ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രകടനം നടത്താനെത്തിയ വില്ലുവണ്ടി പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.

വടകരയിലും ശബരിമല കർമസമിതി നടത്തിയ മാർച്ചിൽ അക്രമമുണ്ടായി. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.