മകരവിളക്ക്; കൂടുതല്‍ സുരക്ഷയൊരുക്കി പത്തനംതിട്ട ജില്ലാഭരണകൂടം
മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷയൊരുക്കി പത്തനംതിട്ട ജില്ലാഭരണ കൂടം. പാർക്കിങ്ങിനായി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കും.
പത്തനംതിട്ട: മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷയൊരുക്കി പത്തനംതിട്ട ജില്ലാഭരണ കൂടം. പാർക്കിങ്ങിനായി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കും. ഹില്‍ടോപ്പില്‍ മകരവിളക്ക് കാണാൻ സൗകര്യം ഒരുക്കുന്നത് ദുരന്തനിവാരണ വിഭാഗത്തിന്‍റെ റിപ്പോർട്ട് കിട്ടിയശേഷമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ശബരിമല കൂടാതെ പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളിലാണ് മകരവിളക്ക് കാണാൻ കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഇവിടെ കുടിവെള്ളം, വെളിച്ചം, ആരോഗ്യവകുപ്പിന്‍റെ സഹായം എന്നിവ ഉറപ്പാക്കും. ഓരോ ഡെപ്യൂട്ടി തഹസീല്‍ദാർമാർക്ക് ആയിരിക്കും ചുമതല. അപകട സാധ്യത കണക്കിലെടുത്ത് സട്രച്ചർ, ആംബുലൻസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. വടശ്ശേരിക്കര മുതലുള്ള സ്കൂളുകളുടെ ഗ്രൗണ്ടുകള്‍ പാർക്കിങ്ങിനായി ഉപയോഗിക്കും. തീർത്ഥാടകർക്ക് അവിടെനിന്നും കെഎസ്ആർടിസി ബസുകള്‍ ലഭ്യമാക്കും. മകരവിളക്ക് ദിവസം ഗതാഗത നിയന്ത്രണം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ചായിരിക്കും നിയന്ത്രണം.
നിലക്കലില്‍ കൂടുതല്‍ കുടിവെള്ളം എത്തിക്കും. ചെയിൻ സർവ്വിസ് ബസ്സുകളുടെ എണ്ണം കൂട്ടും. തീർത്ഥാടകരുടെ എണ്ണം കൂടിയാല്‍ പത്തനംതിട്ട ഏരുമേലി ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ തീർത്ഥാടകരെ നിയന്ത്രിക്കും. ഇവിടെ കുടിവെള്ളം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നല്‍കാനും കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.