മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു, നിലക്കല്‍ മുതല്‍ കനത്ത സുരക്ഷ
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് നട തുറന്നത്.
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. ശ്രീകോവിലില്‍ വിളക്ക് തെളിയിച്ച ശേഷം ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നു. നിരവധി ഭക്തര്‍ ദര്‍ശനം നടത്തി.
നിലക്കല്‍ മുതല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെയാണ് നിലക്കല്‍ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിട്ടത്.അതേസമയം ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ജനുവരി അഞ്ച് വരെ നീട്ടാൻ ആണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോർട്ടിനെ തുടർന്നാണ് കലക്ടർ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.