ഒരു കൊടിയ്ക്ക് കീഴിലും അണിനിരക്കാനില്ലെന്നും സ്വന്തം നിലയിലും അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടെ പിന്തുണയോടെയും മാത്രമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് രാജ കുടുംബ പ്രതിനിധി വ്യക്തമാക്കുന്നത്. അപ്പോഴും കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.  

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്‍റെ ഏകദിന നാമയജ്ഞം നടക്കുകയാണ്. അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൈകിട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാർ വർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. 

ഒരു കൊടിയ്ക്ക് കീഴിലും അണിനിരക്കാനില്ലെന്നും സ്വന്തം നിലയിലും അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടെ പിന്തുണയോടെയും മാത്രമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് രാജ കുടുംബ പ്രതിനിധി വ്യക്തമാക്കുന്നത്. അപ്പോഴും കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യമെന്നും പ്രതിഷേധകര്‍ പറയുന്നു. ആര്‍ക്കും വരാം. ആര്‍ക്കും പ്രതിഷേധത്തില്‍ പങ്കെടുക്കാം. എന്നാല്‍ കൊടികള്‍ക്ക് കീഴിലല്ലെന്ന് പ്രതിനിധി വ്യക്തമാക്കി. 

അതേസമയം പന്തളത്തുനിന്ന് തുടങ്ങിയ എന്‍ഡിഎ ലോങ് മാര്‍ച്ച് ഇന്ന് കൊല്ലത്ത് പര്യടനം നടത്തുകയാണ്. ശബരിമല സംരക്ഷണ യാത്ര ഇന്ന് ചവറയില്‍നിനിന്നാണ് തുടങ്ങുന്നത്. ഹൈന്ദവ സംഘടനകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്. രണ്ട് ദിവസമായി അത്ഭുതകരമായ ജനപങ്കാളിത്തമാണെന്നും പതിനായിരക്കണക്കിന് പേര്‍ പങ്കാളികളായെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കെപിഎംഎസും ബിഡിജെഎസും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.