തിരുവനന്തപുരം: ശബരിമല സ്‌ത്രീപ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെയും പ്രവേശിപ്പിക്കണം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.

ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്‌ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു. ശബരിമലയില്‍ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് ഈ സമയത്ത് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

കേസ് ആവശ്യമെങ്കില്‍ ഭരണഘടന ബെഞ്ചിന് വിടുമെന്ന പരാമരമര്‍ശവും കോടതി നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് കോടതി ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നതായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാംങ്മൂലം.

ആ സത്യവാംങ്മൂലം പിന്‍വലിച്ച് എല്ലാ വിഭാഗം സ്‌ത്രീകളെയും പ്രവേശിക്കണമെന്ന് പുതിയ സത്യവാംങ്മൂലത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ഭരണഘടനാവശങ്ങളുണ്ടെന്ന നിലപാട് അവസാനഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മയപ്പെടുത്തുകയും ചെയ്തിരുന്നു.