Asianet News MalayalamAsianet News Malayalam

രക്തം ചിന്തി ശബരിമലയിലേക്കില്ല, ദര്‍ശനം സാദ്ധ്യമാകും വരെ വ്രതം തുടരുമെന്ന് ഭക്തര്‍; നാമജപവുമായി പ്രതിഷേധക്കാര്‍

ശബരിമലയിലേക്ക് പോകാന്‍ സന്നദ്ധരായ യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി. കൊല്ലം സ്വദേശി ധന്യ, കണ്ണൂർ സ്വദേശിനകളായ സനില, രേഷ്‌മ നിശാന്ത് തുടങ്ങിയവരാണ് ശബരിമലക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേർന്നത്.  കൊച്ചിയിൽ വാര്‍ത്താസമ്മേളന വേദിക്ക് മുന്നിൽ പ്രതിഷേധം .

sabarimala women entry reshama sanila press meet in kochi
Author
Kochi, First Published Nov 19, 2018, 2:43 PM IST

കൊച്ചി:  സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദർശനത്തിന് തയ്യാറായി മൂന്ന് യുവതികൾ രംഗത്ത്. കൊല്ലം സ്വദേശി ധന്യ, കണ്ണൂർ സ്വദേശിനകളായ സനില, രേഷ്‌മ നിശാന്ത് എന്നിവരാണ് ശബരിമയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേർന്നത്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉറപ്പ് നല്‍കിയാല്‍ തങ്ങള്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു.  രക്തം ചിന്തി ശബരിമലയ്ക്ക് പോകാന്‍ തയ്യാറല്ലെന്നും എന്നാല്‍ ദര്‍ശനം നടത്തും വരെ വ്രതം തുടരുമെന്നും ഇവര്‍ പറഞ്ഞു. 

യുവതികള്‍ കൊച്ചിയിൽ വാർത്താസമ്മേളനത്തിനെത്തിയപ്പോൾ പ്രസ്ക്ലബിന് പുറത്ത് നാമജപവുമായി പ്രതിഷേധക്കാർ എത്തി. ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യുവതികൾ പ്രസ്ക്ലബ്ബിൽ നിന്നും ഇറങ്ങിയത്. പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങൾ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകൾ മനസിലാക്കണമെന്നും അതിനാലാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും യുവതികൾ പറഞ്ഞു. പൊലീസ് സംരക്ഷണം നൽകിയാൽ സന്നിധാനത്തേക്ക് പോകാൻ തയ്യാറാണെന്നും നിലവിൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും ഇവർ പറഞ്ഞു.

ഞങ്ങൾ എല്ലാവരും ശബരിമലയ്ക്ക് പോകുവാനായി വ്രതം നോക്കിയവരാണ്. തുടക്കം മുതൽ തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സർക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്ന് മനസ്സിലാക്കി കൂടെ നിൽക്കുമെന്നാണ് കരുതുന്നതെന്ന് ഇവർ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും യുവതികള്‍ അറിയിച്ചു.

ഒരുപാട് മാനസിക സമ്മർദ്ദത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. മാലയിട്ട വാർത്തകൾ പുറത്ത് വന്നത് മുതൽ തനിക്ക് നേരെ ഉയർന്നത് വന്‍ സൈബര്‍ ആക്രമണങ്ങളാണെന്നും രേഷ്‌മ വാർ‌ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വീട്ടിൽ നിന്ന്  പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. എങ്ങോട്ട് ഇറങ്ങിയാലും ‘രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി’ എന്ന വാർത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവൾക്കുൾപ്പെടെ ശബരിമലയിൽ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഇപ്പോൾ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തിൽ സങ്കടമുണ്ടെന്നു കൊല്ലത്ത് നിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാൽ ഇപ്പോൾ പോകുന്നില്ല. എന്നാൽ ശബരിമലയിൽ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽവന്ന് കാര്യങ്ങൾ പറയുന്നത്. ബാക്കിയുള്ളവർ തൽക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവർ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി. 

മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കൾ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാൻ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയിൽ കയറുമെന്നത് ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എത്തിയ ഒരുകൂട്ടം ആളുകള്‍ പ്രസ് ക്ലബിന് മുന്നില്‍ പ്രതിഷേധം നടത്തി. പത്രസമ്മേളനത്തിന് ശേഷം കനത്ത സുരക്ഷയിലാണ് പൊലീസ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്. 

Follow Us:
Download App:
  • android
  • ios