ചിറ്റൂര്‍: ആദ്യരാത്രി ആഘോഷിക്കാന്‍ മണിയറയില്‍ എത്തിയ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിവച്ച ശേഷമായിരുന്നു മര്‍ദ്ദനം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ അധ്യാപകനായ പ്രകാശും എം.ബി.എ വിദ്യാര്‍ത്ഥിനിയായ ശൈലജയും വിവാഹിതരായത്. പുതിയൊരു ജീവിതം സ്വപ്നം കണ്ട് മണിയറയിലേക്ക് കടന്ന ശൈലജയെ പ്രകാശ് ക്രൂരമായി തല്ലിച്ചതച്ചു. തന്നെ കുറിച്ചുള്ള സ്വകാര്യതകള്‍ പുറത്താരോടും പറയരുത് എന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. കാരണം ഇയാള്‍ക്ക് ലൈംഗികശേഷിക്കുറവ് ഉണ്ടെന്നാണ് ശൈലജ പറയുന്നത്. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കിടപ്പുമുറിയില്‍ കയറിയ ഉടന്‍ പ്രകാശ് ശൈലജയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയശേഷമായിരുന്നു മര്‍ദ്ദനം. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ അവള്‍ ശ്രമിച്ചുവെങ്കിലും വീണ്ടും മുറിയിലേക്ക് പിടിച്ചുകൊണ്ടുവന്നു. വീട്ടുകാര്‍ കരുതിയത് വിവാഹചടങ്ങുകള്‍ മൂലം ക്ഷീണിച്ചുണ്ടായ അസ്വസ്ഥതയാണെന്നാണ്. പിന്നീട് അവള്‍ നിലവിളിച്ചതോടെ വീട്ടുകാര്‍ പന്തികേട് മണക്കുകയും വാതില്‍ ബലമായി തുറന്ന് അവളെ രക്ഷിക്കുകയുമായിരുന്നു. 

അടികൊണ്ട് മുഖവും കണ്ണുകളും ചുവന്നുവീര്‍ത്ത നിലയിലായിരുന്നു. ഉടന്‍തന്നെ വധുവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ഡോക്ടറോടും പോലീസിനോടുമാണ് അവള്‍ തന്റെ ദുരന്തം തുറന്നുപറഞ്ഞത്. തന്റെ സ്വകാര്യത പൊതുസമൂഹത്തില്‍ നിന്ന് മാത്രമല്ല, മാതാപിതാക്കളില്‍ നിന്നുപോലും ഒളിച്ചുവയ്ക്കാന്‍ പ്രകാശ് ആഗ്രഹിച്ചിരുന്നുവെന്നും അതിനാണ് തന്നെ മര്‍ദ്ദിച്ചതുമെന്നുമാണ് വധു പറയുന്നത്. 

എന്നാല്‍ പ്രകാശ് പറയുന്നത് മറ്റൊന്നാണ്. ശൈലജ തന്റെ മാതാപിതാക്കളെയും തന്നെയും കുറിച്ച് മോശമായി സംസാരിച്ചുവെന്നും അതില്‍ നിയന്ത്രണം വിട്ടാണ് മര്‍ദ്ദിച്ചതെന്നുമാണ് ഇയാളുടെ വാദം. എന്തായാലും ഇതില്‍ വ്യക്തത വരുത്താന്‍ വൈദ്യപരിശോധന വേണമെന്ന നിലപാടിലാണ് പോലീസും.