സലാലയിലെ ധാരീസിൽ മൂവാറ്റുപുഴ സ്വദേശികള്‍ മരിച്ച നിലയിൽ കാണപെട്ടസംഭവത്തില്‍ റോയൽ ഒമാൻ പോലീസ് അന്വേഷണം ഊർജിതമാക്കി . പോസ്റ്റ് മോർട്ടം പൂർത്തിയാക്കി , മറ്റു അന്വേഷണ നടപടികൾക്ക് ശേഷം മാത്രമേ മൃതശരീരങ്ങൾ പോലീസ് കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടുകയുള്ളുവെന്നു ഇന്ത്യൻ എംബസി കൗൺസിലർ മൻപ്രീത് സിംഗ് അറിയിച്ചു.
മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരിൽ വീട്ടിൽ മഹാമദ് മുസ്തഫ , സമീപവാസിയായ ഉറവക്കുഴി പുറമാറ്റത്തിൽ നജീബ് എന്നിവരെയാണ് സലാലയിലെ ധാരീസിൽ ഞായറാഴ്ച രാവിലെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുസ്തഫയുടെ മൃതദേഹം താമസ സ്ഥലത്തും , നജീബ് സമീപത്തുള്ള കെട്ടിടത്തിന്റെ താഴയുമായിരുന്നു കണ്ടെത്തിയത്.
സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃത ശരീരങ്ങൾ പോസ്റ്റ്മോർട്ടം നടത്തുവാൻ മസ്കറ്റിൽ നിന്നും പോലീസ് സർജൻ എത്തണം. കേസുമായി ബന്ധപ്പെട്ടു , റോയൽ ഒമാൻ പോലീസുമായി മസ്കറ്റ് ഇന്ത്യൻ എംബസ്സി നിരന്തരം ബന്ധപെടുന്നുണ്ടെന്നും മൻപ്രീത് സിങ് പറഞ്ഞു .
ഇരുവരും താമസിച്ചിരുന്ന മുറികളിലും പരിസരങ്ങളിലും വിരലടയാള വിദഗ്ദ്ധർ പരിശോധനകൾ നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു . മരണ കാരണത്തെ കുറിച്ച് കൃത്യമായ ഒരു വിവരങ്ങളും ഇതുവരെയും പോലീസ് പുറത്തു വിട്ടിട്ടില്ല . ഇരുവരും സലാലക്കടുത്തു തുമ്രിത്തിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതിനായിട്ടാണ് സലാലയിൽ എത്തിയത് .
പോലീസിന്റെ അന്വേഷണം പൂർത്തിയാക്കി മൃതശരീരങ്ങൾ വിട്ടുകിട്ടിയാൽ , നാട്ടിലേക്ക് അയക്കുവാനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയര്‍മാന്‍ യു പി ശശീന്ദ്രൻ പറഞ്ഞു .
