ഇരുവിഭാഗവും രണ്ട് പാര്‍ട്ടികളായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി മുന്നോട്ട് പോകവേയാണ് വീണ്ടും നാടകീയ നീക്കങ്ങള്‍. രാവിലെ ശിവ്പാല്‍ യാദവ് അഖിലേഷിന്റെ വീട്ടിലെത്തി പത്ത് മിനുറ്റ് കൂടിക്കാഴ്ച്ച നടത്തി.അതിന് ശേഷം മുലായവും അമര്‍സിംഗും ശിവ്പാല്‍ യാദവും മുലായത്തിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു.12 മണിയോടെ അഖിലേഷ് യാദവ് മുലായത്തിന്റെ വീട്ടിലെത്തി യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ അഖിലേഷ് വിളിച്ച ചേര്‍ത്ത യോഗത്തില്‍ സമാജ്!വാദി പാര്‍ട്ടിയിലെ 90 ശതമാനം നേതാക്കളും എംഎല്‍എമാരും പങ്കെടുത്തിരുന്നു. അതിനിടെ ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണയോടെ പാര്‍ട്ടി പിടിച്ചെടുത്ത അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കാനുള്ള നീക്കം സജീവമാക്കി.സമാജ്‌വാദി പാര്‍ട്ടി പിളരുന്നതിന് മുന്നെയും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് അഖിലേഷ് നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ അന്ന് മുലായം ആ ആവശ്യം തള്ളി

കഴിഞ്ഞ ആഴ്ച്ച പ്രിയങ്കാ ഗാന്ധിയുമായി അഖിലേഷ് കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലുള്ള രാഹുല്‍ഗാന്ധി മടങ്ങിയെത്തിയാല്‍ അടുത്ത തിങ്കളാച്ച തന്നെ അഖിലേഷ് രാഹുല്‍ കൂടിക്കാഴ്ച്ച ഉണ്ടാകും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. നേരത്തെ അഖിലേഷിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഷീലാ ദീക്ഷിത്തും വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഇത്തവണ 97 സീറ്റുകളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും മുസ്ലീംയാദവ വോട്ടുകള്‍ ഒന്നിച്ച് നിര്‍ത്താനും കോണ്‍ഗ്രസുമായുള്ള സഖ്യം അഖിലേഷിനെ സഹായിക്കും