എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വാങ്ങിയ മീൻ ക്യാമ്പില്‍ വറക്കാന്‍ കൊണ്ടുവന്നു; ദാസ്യപ്പണിക്കെതിരെ പൊലീസുകാര്‍
- എഡിജിപിയുടെ വീട്ടില്‍ ദാസ്യപ്പണി
- പ്രതിഷേധവുമായി പൊലീസുകാര്‍
- മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെ കുരുക്കാന്‍ ശ്രമം
തിരുവനന്തപുരം: സായുധസേനാ എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില്‍ ദാസ്യപ്പണി എടുപ്പിക്കുന്നതിനെതിരെ പൊലീസുകാര്‍ ഒന്നടങ്കം പരാതിയുമായി രംഗത്ത്. എസ്എപി ക്യാമ്പിലെ പൊലീസുകാരണ് എഡിജിപിക്കെതിരെ രംഗത്ത് വന്നത്. എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യേഗിക വസതിയില്‍ ജോലി ചെയ്യുന്ന ലിജോയെന്ന പൊലീസുകാരനെ എസ്എപി ക്യാമ്പിൽ പൊലീസുകാർ തടഞ്ഞു. എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വാങ്ങിയ മീൻ എസ്എപി ക്യാമ്പിൽ വറുക്കാൻ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്.
ഇത്തരം ദാസപ്പണി സ്ഥിരം സംഭവമാണെന്ന് പൊലീസുകാർ ആരോപിക്കുന്നു. എഡിജിപി പൊലീസുകാരെക്കൊണ്ട് ദാസപ്പണി ചെയ്യിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നൽകുമെന്ന് പൊലീസ് അസോസിയേഷൻ വ്യക്തമാക്കി.
എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യലംഘനമാണെന്നാണ് പൊലീസുകാര്‍ പറയുന്നത്. പട്ടിയെ പരിശീലിപ്പിക്കാൻ വിമുഖത കാണിച്ച പൊലീസുകാരനെ കാസർഗോഡ് സ്ഥലം മാറ്റി. നേരത്തെയും പ്രതികാര നടപടികള്‍ ഉണ്ടായിരുന്നു. പട്ടി കടിച്ചപ്പോൾ ഡിജിപിക്കു പരാതി നൽകിയപ്പോഴാണ് നടപടി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചതായും വെളിപ്പെടുത്തല്‍.
അതേസമയം കഴിഞ്ഞ ദിവസം എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസുകാരനെ കുരുക്കാന്‍ ഉന്നതതല ശ്രമം നടക്കുമെന്ന് ആരോപണം. സായുധസേനയിലെ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കാണ് എിജിപിയുടെ മകളുടെ മര്‍ദ്ദനം ഏറ്റത്. കനകക്കുന്നില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മര്‍ദ്ദനം. സ്ഥിരമായി ഇവര്‍ പൊലീസുകാരോട് മോശമായി പെരുമാറാറുണ്ട്. മോശമായി പെരുമാറുകയാണെങ്കില്‍ വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ആയിരുന്നു പൊലീസുകാരനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്കര്‍ ആശുപത്രിയിലാണ്. സംഭവനത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പരാതി പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ സമ്മർദ്ദനം ചെലുത്തുന്നുണ്ടെന്ന് ഗവാസ്ക്കർ ഏഷ്യനെറ്റ ന്യൂസിനോട് പറഞ്ഞു. താൻ നിരപരാധിയായതിനാൽ തനിക്കെതിരായ കേസിനെ ഭയക്കുന്നില്ല. നിരപരാധിത്വം കോടതിയിൽ തെളിയക്കുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.