കോര്‍പറേഷനുകളിലെയും ബോര്‍ഡുകളിലെയും രാഷ്ട്രീയ നിയമനങ്ങള്‍ റദ്ദാക്കുന്നതും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റുന്ന ശമ്പളേതര ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കുന്നതും പരിഗണിക്കാമെന്ന് പറയുന്നു ശാരദക്കുട്ടി.
കേരളത്തിലെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥനയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ഥന ജനത്തെ ബോധ്യപ്പെടുത്താനായി ആറ് നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുകയാണെന്ന് ശാരദക്കുട്ടി കുറിക്കുന്നു. കോര്‍പറേഷനുകളിലെയും ബോര്‍ഡുകളിലെയും രാഷ്ട്രീയ നിയമനങ്ങള്‍ റദ്ദാക്കുന്നതും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റുന്ന ശമ്പളേതര ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കുന്നതും പരിഗണിക്കാമെന്ന് പറയുന്നു ശാരദക്കുട്ടി.
ശാരദക്കുട്ടിയുടെ കുറിപ്പ്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാനത്തെ രക്ഷിക്കാൻ ഉള്ള അങ്ങയുടെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും. കൂടെ ഇത്രയും കൂടി ചെയ്യണമെന്ന് ഒരു അഭ്യർഥനയുണ്ട്. ചെയ്യാവുന്നതേയുള്ളു. ശ്രമങ്ങളുടെ ആത്മാർഥത ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടുകയേയുള്ളു.
1. രാഷട്രീയ പ്രവർത്തകരെ പുനരധിവസിപ്പിക്കാനായി രൂപം കൊടുത്തിട്ടുള്ള സകലവിധ കോർപറേഷനുകൾ, മിഷനുകൾ, ബോർഡുകൾ തുടങ്ങി സർക്കാർ ഖജനാവ് ചോർത്തുന്ന എല്ലാ സംവിധാനങ്ങളും ഒറ്റയടിക്ക് പിരിച്ചുവിട്ട് അവരനുഭവിക്കുന്ന സകല സുഖ സൗകര്യങ്ങളും സർക്കാരിലേക്ക് വകയിരുത്തുക.
2. കോർപ്പറേഷനുകൾ, ബോർഡുകൾ തുടങ്ങിയവയിലെ എല്ലാ രാഷ്ട്രീയ നിയമനങ്ങളും റദ്ദുചെയ്യുക.
3.മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പൊതുഖജനാവിൽ നിന്ന് കൈപ്പറ്റുന്ന ശമ്പളേതര ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ റദ്ദ് ചെയ്യണം.
4. MLA മാരുടെ ചികിത്സാച്ചെലവുകൾക്ക് സർക്കാർ ഇൻഷുറൻസ് പോളിസി എടുത്ത് ആ ചെലവ് നിർവ്വഹിക്കണം.
5: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ എണ്ണം പരമാവധി 15 ആക്കണം. അവരുടെ നിയമന കാലാവധി മന്ത്രിമാരുടേതിന് കോ ടേർമിനസ് ആകണം.
6. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം അങ്ങ് തന്നെ ആലോചിച്ച് അടിയന്തിരമായി വേണ്ടത് ചെയ്യണം. ഈ കൊച്ചു സംസ്ഥാനത്തിന് ഇത്രയധികം ഉപദേശകരെ ഈ ദുരന്തകാലത്ത് താങ്ങാനുള്ള ശേഷിയില്ല.
