കൊല്ലപ്പെട്ട മകനെ ആക്ഷേപിക്കരുത്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമനോട് ശരത്തിന്‍റെ അച്ഛൻ
മുൻ എംഎൽഎ കെവി കുഞ്ഞിരാമന് മറുപടിയുമായി ശരത്തിന്‍റെ അച്ഛൻ. കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത് കൂടുതൽ വേദന ഉണ്ടാക്കുന്നു എന്ന് ശരത്തിന്‍റെ അച്ഛൻ സത്യനാരായണൻ
കാസര്‍കോട് : കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ആളായിരുന്നു ശരത്ത് ലാലെന്ന മുൻ എംഎൽഎ കെവികുഞ്ഞിരാമന്‍റെ ആരോപണത്തിന് മറുപടിയുമായി ശരത്തിന്‍റെ അച്ഛൻ രംഗത്ത്. കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത് കൂടുതൽ വേദന ഉണ്ടാക്കുന്നു എന്ന് സത്യനാരായണൻ പറഞ്ഞു.
ജനസേവകനായ മുൻ എംഎൽഎ കൊലക്കേസ് മുഖ്യപ്രതിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് പോയത്. ആദ്യം എവിടെയായിരുന്നു മുൻ എംഎൽഎ പോകേണ്ടിയിരുന്നത് എന്ന് ആളുകൾ മനസിലാക്കട്ടെ എന്നും ശരത്തിന്‍റെ അച്ഛൻ പ്രതികരിച്ചു. കള്ളത്തരങ്ങൾ പറഞ്ഞ് സിപിഎമ്മിനെ രക്ഷിച്ചെടുക്കാനാണ് കെവി കുഞ്ഞിരാമന്‍റെ ശ്രമമെന്നും അച്ഛൻ സത്യനാരായണൻ
.ക്രിമിനൽ മനോഭാവമുള്ള കോൺഗ്രസുകാർ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോൺഗ്രസുകാർ മറ്റ് സംഘടനാ പ്രവർത്തനങ്ങൾ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു
പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാൽ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കുഞ്ഞിരാമൻ ആരോപിച്ചു.സിപിഎമ്മിന്‍റെ പ്രചരണ ബോഡുകൾ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമൻ ആരോപിച്ചു.
കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കൾ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്താറുള്ളതെന്നും കുഞ്ഞിരാമൻ ആരോപിച്ചു. കൊലപാതകത്തിൽ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമൻ ആവർത്തിച്ചു.