അധ്യാപികമാര്‍ സ്‌കൂളുകളില്‍ സാരി മാത്രമേ ധരിക്കാവൂവെന്ന് നിര്‍ബന്ധിക്കരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍ : അധ്യാപികമാര്‍ സ്‌കൂളുകളില്‍ സാരി മാത്രമേ ധരിക്കാവൂവെന്ന് നിര്‍ബന്ധിക്കരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍. അധ്യാപകര്‍ സാരി ധരിക്കണമെന്ന സര്‍ക്കുലര്‍ വിവാദമായതിന് തൊട്ടു പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം. അധ്യാപികമാര്‍ക്ക് യോജിക്കുന്ന വസ്ത്രം ധരിച്ച് സ്കൂളിലെത്താമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. പ്രത്യേക വസ്ത്ര ധാരണ രീതി നിര്‍ബന്ധമാക്കുന്നതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കുന്നതില്‍ സ്വാതന്ത്ര്യമുണ്ട്. 

അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് പുതിയ ഉത്തരവിൽ പറയുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ദൂരെ നിന്ന് പഠിപ്പിക്കാനെത്തുന്ന അധ്യാപികമാർക്ക് സാരി ധരിക്കുന്നത് ഏറെ ബു​ദ്ധിമുട്ടുണ്ടാക്കും. ചില സ്കൂളുകളിൽ അധ്യാപികമാര്‍ സാരി ധരിച്ചില്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വാർത്തകൾ ഇതിന് മുമ്പ് വന്നിരുന്നു.