തിരുവനന്തപുരം: ഒടുവില്‍ തനിക്ക് നീതി ലഭിച്ചുവെന്ന് സരിത എസ് നായര്‍. കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കേസിലെ വിവാദ നായിക സരിത എസ് നായര്‍.

മാധ്യമങ്ങളാണ് ഈ കേസ് പുറത്തുകൊണ്ടുവന്നത്. ഒരുപാട് സ്ത്രീകളുടെ വിജയമാണിത്. സന്തോഷകരമായ വിധിയെന്നും സരിത പ്രതികരിച്ചു.തുടര്‍‌ന്നുളള ഏത് അന്വേഷവുമായും സഹകരിക്കും. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു.

ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങി. ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും.

കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവയാണ് കുറ്റം. ഇതിനുപുറമെ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.